രഞ്ജിയേട്ടാ…തബ്രാക്കന്‍മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കൂ!! ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും- ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

വിഷയത്തില്‍ നടന്‍ ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെല്ലാം മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന താരമാണ് ഹരീഷ് പേരടി. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് കുറിച്ചതിങ്ങനെ,

രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിച്ചാലും..നിങ്ങള്‍ ഒന്നും മിണ്ടരുത്…നമ്മള്‍ തബ്രാക്കന്‍മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും..നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി …

നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മള്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥന്‍മാര്‍ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു…(അതിനിടയില്‍ ജൂറിയില്‍ രണ്ട് ബുദ്ധിയുള്ളവര്‍ കയറി കൂടി..അതാണി പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം..അതിനുള്ള പണി പിന്നെ)അവസാനം വിജയം നമ്മള്‍ക്കാണെന്ന് നമ്മള്‍ക്കല്ലെ അറിയൂ…ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളന്‍മാര്‍ക്ക് അറിയുമോ…

അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാല്‍ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇവറ്റകള്‍ക്ക് അറിയില്ലല്ലോ…സജി ചെറിയാനോടൊന്നും ഇപ്പോള്‍ ഇത് പറയണ്ട…ഈഗോ വരും…അഥവാ ഇടതുപക്ഷം വന്നില്ലെങ്കില്‍ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി…വിപ്ലവാശംസകള്‍… എന്നാണ് നിലപാട് വ്യക്തമാക്കി ഹരീഷ് പേരടി പങ്കുവച്ചത്.

തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണമാണ് വിനയന്‍ ഉന്നയിച്ചിരുന്നത്. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും പരാതിയ്‌ക്കൊപ്പം പുറത്തുവിട്ടിരുന്നു.