ജീന്‍സും ടീ ഷര്‍ട്ടുമിട്ട് സിനിമയുടെ ഓഡിഷന് പോയപ്പോള്‍ സംഭവിച്ചത്, തുറന്ന് പറച്ചിലുകളുമായി കനിഹ

മലയാളി അല്ലെങ്കിലും കനിഹയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നിരവധി സിനിമകളിലാണ് കനിഹ വേഷമിട്ടത്. അഭിനയം കൂടാതെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് കനിഹ. ഇപ്പോഴിതാ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ ഓഡിഷനായി പോയ കാര്യം തുറന്ന് പറയുകയാണ് കനിഹ.

കനിഹയുടെ വാക്കുകള്‍,

മലയാള സിനിമയില്‍ നായികയാകാന്‍ വിളിക്കുന്നു.
കോടമ്പാക്കത്ത് ഓഫീസില്‍ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സാര്‍ ഉണ്ട്. സത്യത്തില്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ആരെന്നെപോലും അറിയില്ലായിരുന്നു.ഞാനാകട്ടെ ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞാണ് സാറിനെ കാണാന്‍ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓള്‍ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്‌ക്കോളാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ.

എനിക്ക് ആണെങ്കില്‍ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നല്‍കിയ ശേഷം എന്നെ തളളുകയാണെങ്കില്‍ വിഷമമില്ല. വീട്ടില്‍ ചെന്ന ശേഷം ഞാന്‍ വീണ്ടും സാറിനെ വിളിച്ചു.
സാര്‍ എന്ത് കഥാപാത്രമാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തമിഴില്‍ വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തില്‍ രാജ്ഞിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയ്ല്‍ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു. വീഡിയോ കണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നുദിവസത്തിന് ശേഷം ഓഫീസില്‍ വന്ന് കോസ്റ്റ്യൂമില്‍ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതില്‍ അദ്ദേഹം സംതൃപ്തനായതോടെ പഴശിരാജയുടെ കരാറില്‍ അവിടെ വെച്ച് തന്നെ ഒപ്പിട്ടു.