മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. ലിയോ അടക്കം വന്‍ ചിത്രങ്ങള്‍ വന്നിട്ടും കണ്ണൂര്‍ സ്ക്വാഡ് പലയിടത്തും തീയറ്ററില്‍ തുടരുന്നുണ്ട്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് കണ്ണൂര്‍ സ്ക്വാഡ് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി ചിത്രത്തിന്‍റെ പുതിയൊരു അണിയറ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ സുപ്രധാന രംഗമാണ് ഉത്തര്‍പ്രദേശിലെ ടിക്രി എന്ന ഗ്രാമത്തില്‍ പോയി കണ്ണൂര്‍ സ്ക്വാഡ് ഒരാളെ പിടിക്കുന്നത്. വളരെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഈ സീനില്‍ ചില ഭാഗങ്ങള്‍ എറണാകുളത്ത് സെറ്റിട്ടാണ് ചെയ്തതാണ്. എന്നാല്‍ അത് കണ്ടുപിടിക്കാന്‍ പറ്റില്ലെന്നാണ് ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്. ഇപ്പോള്‍ ആ രഹസ്യമാണ് ബിഹൈന്‍റ് ദ സീന്‍ വീഡിയോയിലൂടെ പുറത്തുവിടുന്നത്. എറണാകുളം എഫ്എസിടിയിലാണ് ഈ സെറ്റ് ഒരുക്കിയത്. ജനുവരി 21 ന് ആരംഭിച്ച സെറ്റ് പണിക്ക് നേതൃത്വം നല്‍കിയത് പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവിലാണ്. 14 ദിവസം രാത്രിയും പകലും പണിയെടുത്താണ് സെറ്റിന്‍റെ പണി പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ യുപി എന്ന് തോന്നിക്കുന്ന നിര്‍ണ്ണായകമായ സ്റ്റണ്ട് നടന്നത് എറണാകുളത്തെ സെറ്റിലാണ് എന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്. ടിക്രി വില്ലേജ് കണ്ണൂര്‍ സ്ക്വാഡ് അണിയറക്കാര്‍ എറണാകുളത്ത് സെറ്റിടുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ ഫൈനല്‍ കളക്ഷന്‍ മറികടന്ന് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. മലയാളത്തിലെ പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ്.
കുറുപ്പിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്. 27 ദിവസം കൊണ്ട് 81.25 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. കേരളത്തില്‍ ഇപ്പോഴും നൂറിലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാകുമോ കണ്ണൂര്‍ സ്ക്വാഡ് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 90 കോടി ക്ലബില്‍ ഇടം നേടിയേക്കും.കേരളത്തിലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ ആണ് മലയാളത്തിലെ പണംവാരി ചിത്രങ്ങളില്‍ ഒന്നാമത്. മോഹന്‍ലാല്‍ ചിത്രങ്ങളായ പുലിമുരുകന്‍, ലൂസിഫര്‍ എന്നിവ രണ്ടും മൂന്നും സ്ഥാനത്താണ്. ഈ മൂന്ന് ചിത്രങ്ങളും 100 കോടി കളക്ട് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം നാലാമതും ആന്റണി പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആര്‍ഡിഎക്‌സ് അഞ്ചാമതുമാണ്. അതെ സമയം മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രവും പ്രഖ്യാപിച്ചു. മമ്മൂട്ടിയും ഹിറ്റ്മേക്കർ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ടർബോ എന്നാണ് പേരിട്ടിരിക്കുന്നത്. തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.