ആരുടെയും വായ മൂടി കെട്ടാന്‍ പറ്റില്ലല്ലോ!! എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും, സുധിയുടെ ഭാര്യ രേണു

പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അതുല്ല്യ കലാകാരന്‍ കൊല്ലം സുധി ഇക്കഴിഞ്ഞ ജൂണിലാണ് അപ്രതീക്ഷിതമായി വിട പറഞ്ഞത്. മിമിക്രിതാരവും നടനായും ആരാധകരെ സ്വന്തമാക്കിയ താരമാണ് സുധി. സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളില്‍ ലഭിച്ചിരുന്നു. പ്രശസ്തിയിലേക്ക് ചുവടുവച്ചുകയറും മുന്‍പാണ് സുധിയെ വിധി തട്ടിയെടുത്തത്. കുടുംബത്തിന് താങ്ങായിട്ടുണ്ടായിരുന്ന സുധി അവരെ സുരക്ഷിതരാക്കാന്‍ സ്വന്തം വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകും മുന്‍പാണ് വിടപറഞ്ഞത്.

ഇപ്പോഴിതാ സുധിയുടെ ഭാര്യ രേണു, സുധിയുടെ മരണത്തിന് ശേഷം താന്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറയുകയാണ്. സോഷ്യല്‍മീഡിയയില്‍ നിറയെ വന്ന പ്രചാരണങ്ങളെല്ലാം ഏറെ വേദനിപ്പിച്ചെന്നും രേണു പറയുന്നു.

സുധി പോയ ശേഷം താന്‍ വേറെ വിവാഹം കഴിക്കുമെന്നും, മൂത്ത കുഞ്ഞിനെ ഉപേക്ഷിക്കുമെന്നൊക്കെ പറഞ്ഞവര്‍ ഉണ്ട്. ആദ്യമൊക്കെ കേള്‍ക്കുമ്പോള്‍ വിഷമമായിരുന്നു. പറയുന്നവര്‍ പറഞ്ഞോണ്ട് ഇരിക്കുകയേയുള്ളൂ. പറയുന്ന ആരുടെയും വായ മൂടി കെട്ടാന്‍ പറ്റില്ലല്ലോ എന്നും രേണു പറയുന്നു. ജോഷ് ടോക്കിലാണ് രേണു തന്റെ അതിജീവന കഥ പങ്കിട്ടത്.

തങ്ങള്‍ക്ക് നല്ല കാലം വന്ന് തുടങ്ങുമ്പോഴാണ് ക്രൂരനായ വിധി സുധിച്ചേട്ടനെ തട്ടിയെടുത്തത്. എനിക്ക് എല്ലാം സുധി ചേട്ടന്‍ ആയിരുന്നു. പക്ഷേ ആ വിധി സുധിച്ചേട്ടനെ തട്ടിപ്പറിച്ചോണ്ട് പോയി. സംഭവം അറിഞ്ഞപ്പോള്‍ എന്റെ തലയില്‍ എന്തോ മിന്നല്‍ പോകുന്ന പോലെ ആയിരുന്നു.

സുധിച്ചേട്ടനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാണണ്ടാന്ന് പറഞ്ഞ് ഞാന്‍ ഓടി. അപ്പോഴും ആള്‍ക്കാര്‍ പറഞ്ഞത് ‘കണ്ടില്ലേ, അവള്‍ക്ക് സുധിയെ കാണേണ്ടന്ന്. അവള് എന്തൊരു സാധനമാണ്’, എന്നൊക്കെയായിരുന്നു.

ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ, എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടന്‍ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരവുമായി വന്നത്. അതെനിക്ക് കാണാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ഞാന്‍ ഓടിപ്പോയതെന്ന് രേണു പറയുന്നു. ഒടുവില്‍ ഞാന്‍ ഏട്ടനെ കണ്ടു. എന്നിട്ടും ഞാന്‍ വീണില്ല. എനിക്ക് എന്തോ മുന്നോട്ട് ജീവിക്കണമെന്ന ധൈര്യം കിട്ടി. സുധിച്ചേട്ടന്റെ ആഗ്രഹങ്ങളെല്ലാം മക്കളിലൂടെയും പൂര്‍ത്തിയാക്കണം.

എന്റെ മനസിന്റെ ആശ്വാസത്തിന് ഞാന്‍ ഒരു റീല്‍സ് ഇടുമ്പോള്‍, അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞത്. അങ്ങനെ പറയുന്നവര്‍ പറഞ്ഞോണ്ട് ഇരിക്കുകയെയുള്ളൂ. ആരുടെയും വായ മൂടി കെട്ടാന്‍ പറ്റില്ലല്ലോ. എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ മുന്നോട്ട് തന്നെ ജീവിക്കും. ആ ചിന്ത മാത്രമെ ഉള്ളൂ. സുധിച്ചേട്ടന്‍ എപ്പോഴും എന്റെ ഉള്ളില്‍ തന്നെ ഉണ്ട്. ഒപ്പം തന്നെ ഉണ്ട്. ഈ സമൂഹത്തിന് മുന്നില്‍ ജീവിച്ച് കാണിച്ച് കൊടുക്കുമെന്നും രേണു പറയുന്നു.