ബെന്യാമിന് പഴയ കാര്യങ്ങളിൽ ഓർമ്മപ്പിശക് സംഭവിച്ചതായിരിക്കാം, തിരുത്തി ലാൽ ജോസ്, ‘ആടുജീവിതം വേണ്ടെന്ന് വച്ചതല്ല’

ബെന്യാമിന്റെയും ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ആടുജീവിതം ലോക സിനിമ നെഞ്ചേറ്റി കഴിഞ്ഞു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ സിനിമ ഇടം നേടിയിരുന്നു. ബ്ലെസിയെക്കൂടാതെ മറ്റ് രണ്ട് സംവിധായകർ കൂടെ ആടുജീവിതം സിനിമയാക്കാൻ തന്നെ സമീപിച്ചിരുന്നുവെന്ന്…

ബെന്യാമിന്റെയും ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ആടുജീവിതം ലോക സിനിമ നെഞ്ചേറ്റി കഴിഞ്ഞു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ സിനിമ ഇടം നേടിയിരുന്നു. ബ്ലെസിയെക്കൂടാതെ മറ്റ് രണ്ട് സംവിധായകർ കൂടെ ആടുജീവിതം സിനിമയാക്കാൻ തന്നെ സമീപിച്ചിരുന്നുവെന്ന് ബെന്യാമിൻ മുമ്പ് പറഞ്ഞിരുന്നു. ലാൽ ജോസും അടൂർ ഗോപാലകൃഷ്ണനുമാണ് നോവൽ സിനിമയാക്കാൻ താത്പര്യപ്പെട്ടത്. എന്നാൽ, അറബിക്കഥ വന്നതുകൊണ്ട് ആടുജീവിതത്തിൽ നിന്ന് ലാൽജോസ് പിന്മാറുകയായിരുന്നുവെന്നാണ് ബെന്യാമിൻ അഭിമുഖങ്ങളിൽ പറഞ്ഞത്. എന്നാൽ, ഇത് ശരിയല്ലെന്നാണ് ലാൽ ജോസ് ഇപ്പോൾ പ്രതികരിച്ചിട്ടുള്ളത്.

ആടുജീവിതം വേണ്ടെന്നുവെച്ച സിനിമയല്ലെന്ന് ലാൽ ജോസ് വ്യക്തമാക്കി. ചില അഭിമുഖങ്ങളിൽ ബെന്യാമിൻ അങ്ങനെ പറഞ്ഞതായി കണ്ടു. എന്നാൽ അത് അങ്ങനെയല്ല. ആടുജീവിതം വായിച്ച് ഞാൻ ബെഹ്റിനിൽ പോയി ബെന്യാമിനെ കണ്ട് അത് ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. പുള്ളിക്ക് സന്തോഷമാണെന്ന് പറഞ്ഞു. പുള്ളി അത് സമ്മതിച്ചിരുന്നുവെന്നും ലാൽ ജോസ് പറയുന്നു. “എൽജെ ഫിലിംസ് എന്ന കമ്പനി ഞാൻ ആദ്യം രജിസ്റ്റർ ചെയ്യുന്നത് ആ സിനിമ ചെയ്യാൻവേണ്ടിയാണ്. ഒരു വിദേശ നിർമ്മാണ കമ്പനിയുമായുള്ള സഹകരണമാണ് ആലോചിച്ചത്. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും എൽജെ ഫിലിംസ് ഇന്ത്യയിൽ ചെയ്യും. ഒരു ബ്രിട്ടീഷ് കമ്പനി ഷൂട്ട് ചെയ്യണം എന്നുമായിരുന്നു ആലോചന.

അതിന് കുറച്ചധികം സമയം എടുക്കുമായിരുന്നു. നായകനാക്കാൻ ഞാൻ വിചാരിച്ചത് പുതിയ ആളെ ആയിരുന്നു. മരുഭൂമിയുടെ നാല് ഋതുഭേദങ്ങളിലായി ഒരു വർഷം കൊണ്ട് ചിത്രീകരിക്കണമെന്നാണ് വിചാരിച്ചിരുന്നത്. നായകൻറെ ശരീരത്തിനുണ്ടാവുന്ന മാറ്റം യഥാതഥമായി ചെയ്യണമെന്നും ആലോചിച്ചു. ഒരു പ്രധാന താരത്തേക്കാൾ ഒരു പുതിയ താരമായിരിക്കും അതിന് പറ്റുക എന്നും തോന്നി. ദില്ലി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒരാളെ ഞാൻ അതിനുവേണ്ടി കണ്ടും വച്ചിരുന്നു. പക്ഷേ കരാറോ അഡ്വാൻസ് നൽകലോ ഒന്നും ആയിട്ടുണ്ടായിരുന്നില്ല.” – ലാൽ ജോസ് പറയുന്നു.

“ആടുജീവിതം ഞാൻ സിനിമയാക്കുന്നുവെന്ന് ആ സമയത്ത് വാർത്ത വന്നിരുന്നു. അപ്പോഴാണ് ബ്ലെസി വിളിക്കുന്നത്. ബ്ലെസി അതിനകം എഴുതിയിരുന്ന ഒരു സബ്ജക്റ്റിന് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നു. ഒരുപാട് മുന്നോട്ട് പോയോ അല്ലെങ്കിൽ എനിക്ക് തരാമോ എന്ന് ബ്ലെസി ചോദിച്ചു. അല്ലെങ്കിൽ ഒരു വർഷമെടുത്ത് എഴുതിയ ഒരു സാധനം പൂർണ്ണമായും എനിക്ക് ഉപേക്ഷിക്കേണ്ടിവരുമെന്ന് പറഞ്ഞു. ബ്ലെസി ചെയ്യുന്നത് ബെന്യാമിന് കൂടുതൽ സന്തോഷമായിരിക്കുമെന്ന് തോന്നിയപ്പോൾ അത് വിട്ടുകൊടുത്തതാണ്. ബെന്യാമിന് പഴയ കാര്യങ്ങളിൽ ഓർമ്മപ്പിശക് സംഭവിച്ചതായിരിക്കാം” ലാൽജോസ് കൂട്ടിച്ചേർത്തു.

“14 വർഷം മുൻപ് നടന്ന കാര്യമാണ്. ആളുകൾക്ക് കുറേ കാര്യങ്ങളൊക്കെ വിട്ടുപോകുമല്ലോ. ഒരു അന്തർദേശീയ സിനിമ ആയിത്തന്നെയാണ് ഞാൻ ആലോചിച്ചിരുന്നത്. അതുകൊണ്ടുതന്നെ നായകന് പരിചിതമായ ഒരു മുഖം എന്നതിൽ പ്രസക്തി ഇല്ലായിരുന്നു. ഇപ്പോഴത്തെ ആടുജീവിതം പോലെ ആയിരുന്നില്ല ഞാൻ പ്ലാൻ ചെയ്തിരുന്നത്. വലിയ താരങ്ങളില്ലാത്ത ഒരു വലിയ സിനിമയായിരുന്നു അത്. പക്ഷേ ബ്ലെസി ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. കാരണം ബ്ലെസിക്ക് സ്വയം എഴുതാൻ പറ്റും. ഞാൻ നേരിട്ടിരുന്ന ഒരു പ്രതിസന്ധി തിരക്കഥയ്ക്കായി ബെന്യാമിനെത്തന്നെ ആശ്രയിക്കണം എന്നതായിരുന്നു. പിന്നെ ബ്ലെസി എൻറെ സീനിയർ ആണ്. ആ തീരുമാനം നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. കാരണം 14 വർഷമൊന്നും ഒരു സിനിമയ്ക്ക് വേണ്ടി ചെലവഴിക്കാൻ എനിക്ക് പറ്റില്ല.”- ലാൽ ജോസ് പറഞ്ഞു.