ജോയ് ചേട്ടന്റെ മരണ വിവരം ഇതുവരെ അച്ഛനെ അറിയിച്ചിട്ടില്ല: മനോജ് കെ ജയന്‍

അന്തരിച്ച സംഗീത സംവിധായകന്‍ കെ ജെ ജോയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ചലച്ചിത്ര താരം മനോജ് കെ ജയന്‍. 1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഏറെക്കാലമായി…

അന്തരിച്ച സംഗീത സംവിധായകന്‍ കെ ജെ ജോയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ചലച്ചിത്ര താരം മനോജ് കെ ജയന്‍. 1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ്, പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. കീബോര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എഴുപതുകളില്‍ സിനിമയില്‍ എത്തിച്ചതാണ് ജോയിയുടെ പ്രസക്തി. മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ‘ടെക്‌നോ മ്യുസിഷ്യന്‍’ എന്നാണ് ജോയ് അറിയപ്പെട്ടിരുന്നത്.

സംഗീതജ്ഞനായ അച്ഛന്‍ ജയനുമായി സഹോദര തുല്യമായ ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജോയെന്ന് താരം പറയുന്നു. യൗവനത്തില്‍ ജോയുടെ പ്രണയ ഗാനങ്ങളുടെ ആരാധാകനായിരുന്നു താനെന്ന് മനോജ് കെ. ജയന്‍ പറയുന്നു.’എന്റെ കൗമാര, യൗവന കാലഘട്ടത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിട്ടുള്ള പാട്ടുകള്‍ ജോയേട്ടന്റേതായിരുന്നു. പ്രത്യേകിച്ച് എന്‍ സ്വരം പൂവിടും ഗാനമേ, കസ്തൂരി മാന്‍മിഴി തുടങ്ങിയ ഗാനങ്ങളെല്ലാം അദ്ദേഹത്തിന്റെയാണല്ലോ.. അദ്ദേഹം തൊടുന്നതെല്ലാം ഹിറ്റുകളായിരുന്നു. അങ്ങനെയുള്ള ഒരു പ്രത്യേക സംഗീതസംവിധായകനായിരുന്നു അദ്ദേഹം.

എന്റെ അച്ഛനും കൊച്ചച്ചനുമെല്ലാമായി വളരെ അടുപ്പമായിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്, അച്ഛന്റെ അച്ഛന്‍ മരിച്ച സമയത്ത് അച്ഛനും കൊച്ചച്ചനും മദ്രാസില്‍ നിന്ന് എത്തിയപ്പോള്‍ കൂടെ ജോയ് ചേട്ടനുമുണ്ടായിരുന്നു. മരണ വിവരമറിഞ്ഞ് അച്ഛന്റെയും കൊച്ചച്ചന്റെയും കൂടെ അദ്ദേഹവും കോട്ടയത്തെ ഞങ്ങളുടെ വീട്ടിലേക്കു വന്നു. അത്രയധികം അച്ഛനും കൊച്ചച്ചനുമായി മാനസികമായി അടുപ്പമുളള ആളായിരുന്നു.

ഞാന്‍ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ വലിയ ആരാധകനാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന പത്തുപ്രണയ ഗാനങ്ങളെടുത്താല്‍ അതിലൊന്ന് ജോയേട്ടന്റെ ആയിരിക്കും. പ്രണയ ഗാനങ്ങള്‍ക്ക് അത്രയധികം പ്രാമുഖ്യം കൊടുത്ത് നല്ല രീതിയില്‍ ചെയ്തിട്ടുള്ള ആളാണ് ജോയേട്ടന്‍. അത്രയും മധുരതരമായ ഗാനങ്ങള്‍ ഇനിയാര്‍ക്കും തരാനാകില്ല. പ്രണയം മനസ്സില്‍ നിറച്ചുനടക്കുന്നവര്‍ക്ക് അദ്ദേഹം എക്കാലത്തേക്കും ചെയ്തിട്ടുള്ള വലിയ സംഭാവനകളാണ് ഒരേ രാഗപല്ലവിയും കസ്തൂരി മാന്‍മിഴി പോലെയുമുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍.

ബോംബെ ബേസ്ഡ് സംഗീതം ശീലിച്ചുവന്ന ഒരാളാണ് അദ്ദേഹമെന്നാണ് ഞാന്‍ കരുതുന്നത്, അതുകൊണ്ട് പാശ്ചാത്യ ശൈലി അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കാണാം. ദേവരാജന്‍ മാഷിന്റേതുപോലുള്ള തനിനാടന്‍ പാട്ടുകളായിരുന്നില്ല അദ്ദേഹത്തിന്റെത്. സലില്‍ ദായും ഇദ്ദേഹവും വേറിട്ട് നില്‍ക്കും. ശ്യാം സാറിന്റെ പോലുള്ള ഒരു ഛായയിലുള്ള പാട്ടുകളാണ് ജോയേട്ടന്‍ ചെയ്തിട്ടുള്ളത്. എല്ലാം ഹിറ്റുകളായിരുന്നു. എന്റെ കാലത്ത് ഞാനൊക്കെ ഹൃദയത്തിലേറ്റിക്കൊണ്ട് നടന്ന സംഗീതകാരനാണ്

അദ്ദേഹത്തിന്റെ സംഗീതത്തെ താരതമ്യം ചെയ്യാന്‍ മറ്റൊരു സംഗീതസംവിധായകനില്ല. മനസ്സിലേക്കു പ്രണയത്തെ വലിച്ചിറക്കുന്ന പാട്ടുകള്‍ ചെയ്യാന്‍ ഇനി ഒരാള്‍ ഉണ്ടാകില്ല. അതുപോലെ നല്ല മനുഷ്യ സ്‌നേഹിയും. എന്റെ അച്ഛനോടൊക്കെ സഹോദര തുല്യമായ സ്‌നേഹമായിരുന്നു. അച്ഛന് വയ്യാതിരിക്കുകയാണ്. ഇക്കാര്യം ഇതുവരെയും പറഞ്ഞിട്ടില്ല. കുറച്ചുകഴിഞ്ഞ് പറയണം.

അദ്ദേഹത്തിന് മദ്രാസില്‍ മൈലാപ്പൂരിന് അടുത്ത് ഒരു വീടുണ്ട്. ആ വീട് ഷൂട്ടിങിന് കൊടുക്കാറുണ്ട്. ഒരിക്കല്‍ ശൃംഗാരം എന്ന ചിത്രത്തിന്റെ ഷൂട്ടിന് ഞാന്‍ അവിടെ പോയട്ടിണ്ട്. അന്ന് അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. കെ.ജെ.ജോയ് തിയറ്റര്‍ എന്നുപറഞ്ഞാല്‍ ഒരു കാലത്ത് വളരെ പേരുകേട്ട തിയറ്ററാണ്. സര്‍ഗവും ചമയവും അടക്കമുള്ള സിനിമകള്‍ ഡബ്ബ് ചെയ്തത് അവിടെയാണ്. 90കളില്‍ ഏത് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഡബ്ബിങ് എവിടെയാണ് എന്നുചോദിച്ചാല്‍ ജോയ് തിയറ്ററിലാണെന്നാണ് പറയുക. അത്രമേല്‍ പേരായിരുന്നു ജോയ് തിയറ്ററിന്. അവിടെയും വച്ച് പല പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണ്. രാവിലെ മരണവാര്‍ത്ത കേട്ടപ്പോള്‍ വലിയ വിഷമമായി. പെട്ടന്ന് ഓര്‍മ വന്നത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. അതാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഭാഗ്യം അതുതന്നെയാണ്. ചെയ്ത ഗാനങ്ങളുടെ പേരില്‍ ഓര്‍മിക്കപ്പെടുക. ജോയേട്ടന്റെ വിയോഗത്തില്‍ ഒരുപാട് ഒരുപാട് വിഷമമുണ്ട്. അദ്ദേഹത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു’.