‘സംവിധായകൻ പത്മപ്രിയയുടെ മുഖത്തടിച്ച സംഭവം’ ; വെളിപ്പെടുത്തി മനോജ് കൃഷ്ണ 

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പത്മപ്രിയ. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് പത്മപ്രിയ അഭിനയ രംഗം വിട്ട് വിദേശത്തേക്ക് പഠനത്തിന് പോകുന്നത്. തിരിച്ച് വന്ന ശേഷം സിനിമാ രംഗത്ത് നടിയെ…

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പത്മപ്രിയ. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് പത്മപ്രിയ അഭിനയ രംഗം വിട്ട് വിദേശത്തേക്ക് പഠനത്തിന് പോകുന്നത്. തിരിച്ച് വന്ന ശേഷം സിനിമാ രംഗത്ത് നടിയെ സജീവമായി കണ്ടില്ല. വണ്ടർ വുമൺ എന്ന സിനിമയിലാണ് അടുത്ത കാലത്ത് പത്മപ്രിയയെ പ്രേക്ഷകർ കണ്ടത്. കരിയറിലെ തിരക്കേറിയ സമയത്ത് താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ മിരുഗം എന്ന സിനിമയിലെ സംവിധായകനെതിരെ പത്മപ്രിയ രംഗത്ത് വന്നിരുന്നു. സെറ്റിൽ വെച്ച് മിരുഗം സിനിമയുടെ സംവിധായകൻ സാമി തന്റെ മുഖത്തടിച്ചു എന്ന പരാതി നടി ഉന്നയിച്ചു. പിന്നാലെ സംവിധായകനെതിരെ തമിഴ് സിനിമാ സംഘടനകൾ നടപടിയെടുക്കുകയും ചെയ്‌തിരുന്നു. അന്ന് നടന്ന സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ പ്രമുഖ കാസ്റ്റിംഗ്‍ ഡയറക്ടറായ മനോജ് കൃഷ്ണ. പത്മപ്രിയയെ സംവിധായകൻ വല്ലാതെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്ന് മനോജ് കൃഷ്ണ തുറന്ന് പറഞ്ഞു.

ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. പത്മപ്രിയക്ക് നടന്ന സംഭവം നിരവധി പേർക്ക് അറിയാം. ഒരു സിനിമയ്ക്ക് ഔട്ട് ഡോർ ഷൂട്ടിന് പോയപ്പോൾ അവരെ ഒരുപാട് ടോർച്ചർ ചെയ്തു. ഞാനായിരുന്നു അന്ന് മാനേജർ. സംവിധായകരും സുഹൃത്തുക്കളും ചേർന്ന് ഒരുപാട് വിഷയങ്ങളിൽ നടിയെ ‌ടോർച്ചർ ചെയ്തു. എന്നാൽ അവർ സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിംഗ് ദിവസം ആ സംവിധായകൻ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്നമായി. പത്ത് നിമിഷത്തിനുള്ളിൽ പത്മപ്രിയ എന്നെ ഫോൺ ചെയ്തു. വിവരങ്ങളെല്ലാം പറഞ്ഞു. ഉ‌ടനെ ‍ഞാൻ അസോസിയേഷനും പ്രൊഡ്യൂസേർസ് കൗൺസിലിനും ഫോൺ ചെയ്തു. അര മണിക്കൂറിനുള്ളിൽ ഷൂട്ടിംഗ് നിന്നു. സംവിധായകനെക്കൊണ്ട് മാപ്പ് പറയിക്കുകയും ഒപ്പം ഒന്നര വർഷം സംവിധാനം ചെയ്യുന്നതിൽ നിന്നും വിലക്കി ആക്ഷനും എടുത്തു. തന്റെയും സംഘടനകളു‌ടെയും ശക്തമായ ഇടപെടൽ അന്നുണ്ടായെന്നും മനോജ് കൃഷ്ണ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ശക്തമായ പിന്തുണ ലഭിച്ചാൽ ഒരു ആർട്ടിസ്റ്റിനും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മനോജ് കൃഷ്ണ വ്യക്തമാക്കി.

ഇന്നത്തെ നിരവധി പ്രമുഖ നടിമാരെ തമിഴകത്തേക്ക് കൊണ്ടു വന്ന കാസ്റ്റിംഗ് ഡയറക്‌ടറാണ് മനോജ് കൃഷ്ണ. അഭിമുഖത്തിൽ ഇതേക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. സിനിമാ രംഗത്തേക്ക് ഞാൻ കൊണ്ടുവന്നവരിൽ എല്ലാവരും ഇന്നും ബഹുമാനം തരുന്നുണ്ട്. അസിൻ, തമന്ന, സന്ധ്യ, പത്മപ്രിയ തുടങ്ങി നിരവധി പേരെ താൻ ഇൻഡ്രഡ‍്യൂസ് ചെയ്തിട്ടുണ്ടെന്നും മനോജ് കൃഷ്ണ ചൂണ്ടിക്കാട്ടി. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മനോജ് കൃഷ്ണ സംസാരിച്ചു. ഞാൻ ഇതുവരെ 40 നടിമാരെ ഇൻഡ്രഡ്യൂസ് ചെയ്തിട്ടുണ്ട്. അവരിൽ ഒരാൾ പോലും കോംപ്രമൈസ് ചെയ്തിട്ടില്ല. സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ സമയമെടുക്കും. അവസരവും അംഗീകാരവും ലഭിക്കുന്നത് വരെയും ക്ഷമയോടെയിരിക്കണം. വന്നയുടനെ താരമാകണമെന്ന് കരുതുന്നവർക്കാണ് അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങേണ്ടി വരുന്നതെന്നും മനോജ് കൃഷ്ണ തുറന്ന് പറഞ്ഞു. നല്ല കാസ്റ്റിംഗ് ഡയറക്ടറെയും മാനേജരെയും വെച്ചാൽ ഇത്തരം പ്രശ്നങ്ങൾ വരില്ലെന്നും മനോജ് കൃഷ്ണ ചൂണ്ടിക്കാട്ടി. കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുന്ന ഘട്ടത്തിലാണ് മനോജ് കൃഷ്ണയുടെ പ്രസ്താവന