പാക് കലാകാരന്‍മാരെ ഇന്ത്യയില്‍ വിലക്കില്ല ; ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി 

പാക് കലാകാരന്മാരെ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി എന്നൊരു വാർത്തയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യസ്നേഹിയാകാന്‍ അയല്‍ രാജ്യങ്ങളോട് ശത്രുത പുലര്‍ത്തേണ്ടതില്ലെന്ന് ഈ ഹർജിയെ മുൻനിർത്തി കൊണ്ട്  ബോംബെ ഹൈക്കോടതി പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിനും ജോലി ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവും ആയ ഫായീസ് അന്‍വര്‍ ഖുറേഷി എന്നയാൾ സമർപ്പിച്ച ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി തള്ളിയിരിക്കുന്നത്. പാകിസ്ഥാൻ കലാകാരന്മാർക്ക് വിസ അനുവദിക്കുന്നത് പൂർണമായും നിരോധിക്കണമെന്നും നിരോധനം കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നല്ല മനസ്സുള്ള ഒരാള്‍ രാജ്യത്തിനകത്തും അതിര്‍ത്തിയിലും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യുമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിനിമാ പ്രവര്‍ത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷിയുടെ ഹര്‍ജി തള്ളിയത്. ഇന്ത്യന്‍ പൗരന്മാര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ ഏതെങ്കിലും പാകിസ്താന്‍ സിനിമാ പ്രവര്‍ത്തകര്‍, ഗായകര്‍, സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍. സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി സഹകരിക്കുകയോ അവരുടെ സേവനം തേടുകയോ ചെയ്താല്‍ വിലക്കണമെന്നും അത് വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കുന്നതിനാല്‍, പാകിസ്താന്‍ ഗായകരെയും കലാകാരന്മാരെയും ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആളുകള്‍ ലോകകപ്പ് ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഇത് ഇന്ത്യന്‍ കലാകാരന്മാരുടെ തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഖുറേഷി തന്റെ ഹര്‍ജിയില്‍ പറഞ്ഞു.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ  പാകിസ്ഥാൻ കലാകാരന്മാർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുന്ന പ്രമേയം പാസാക്കിയിട്ടുണ്ടെന്നും 2016 സെപ്റ്റംബറിൽ ഇന്ത്യൻ മോഷൻ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ  സമാനമായ അപ്പീലുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖുറേഷി യഥാർത്ഥ രാജ്യസ്നേഹിയാണെന്നും അതിനാൽ പാകിസ്ഥാൻ കലാകാരന്മാരെ പൂർണമായി നിരോധിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. പാക് ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ ഇന്ത്യൻ കലാകാരന്മാർക്ക് അനുകൂലമായ അന്തരീക്ഷം ലഭ്യമല്ലാത്തതിനാൽ, ഇളവുകൾ അനുവദിച്ചില്ലെങ്കിൽ, അത് ഇന്ത്യൻ കലാകാരന്മാർ, സിനിമാ പ്രവർത്തകർ തുടങ്ങിയ വിവേചനത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു. പാകിസ്ഥാൻ കലാകാരന്മാർ, ഗായകർ, സംഗീതജ്ഞർ എന്നിവർക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയതിലൂടെ തന്റെ വികാരം വ്രണപ്പെടുക മാത്രമല്ല, തന്റെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുകയുമാണ് ഉണ്ടായതെന്നും അതിനാൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഖുറേഷിയുടെ ദേശസ്‌നേഹം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് കോടതി കണ്ടെത്തി. ഇത് സാംസ്‌കാരിക സൗഹാര്‍ദം, ഐക്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെതിരേയുള്ള പിന്തിരിപ്പന്‍ നടപടിയാണെന്നും അതില്‍ യാതൊരു ഗുണവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഒരു രാജ്യസ്നേഹിയാകാന്‍, വിദേശത്ത് നിന്നുള്ളവരോട്, പ്രത്യേകിച്ച് അയല്‍ രാജ്യത്ത് നിന്നുള്ളവരോട് ശത്രുത പുലര്‍ത്തേണ്ടതില്ല എന്ന വസ്തുത ഓരോ പൗരനും  മനസ്സിലാക്കണം. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി എല്ലായ്‌പ്പോഴും  നിസ്വാര്‍ഥനായിരിക്കണം. കല, സംഗീതം, കായികം, സംസ്‌കാരം, നൃത്തം തുടങ്ങിയവ ദേശീയതയ്ക്കും സംസ്‌കാരങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അതീതമായി ഉയര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങളാണ്. രാജ്യത്തും രാജ്യങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും സൗഹാര്‍ദവും കൊണ്ടു വരുന്നതാണ് ഇവയെന്നും ഉത്തരവില്‍ പറയുന്നു. ഹര്‍ജിക്കാരന്റെ ആശങ്കയിലും ദേശ സ്നേഹത്തെക്കുറിച്ചുള്ള ആശയത്തിലും ഒരു ഗുണവും കാണുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. വിവിധ സംഘടനകൾ പാസാക്കിയ പ്രമേയങ്ങളിൽ ഹർജിക്കാരൻ മതിപ്പുളവാക്കിയെന്നും കോടതി ഉത്തരവുകൾക്ക് അവരുടെ തീരുമാനങ്ങളും പ്രമേയങ്ങളും നടപ്പാക്കാൻ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ, ഹർജിക്കാരൻ ആവശ്യപ്പെട്ട ഇളവുകൾ ഒരു നയ രൂപീകരണവുമായി ബന്ധപ്പെട്ടതാണെന്നും ഇതിനു വേണ്ടി ഒരു നിയമമോ നയമോ രൂപീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.