‘ആ കാര്യം മമ്മൂക്കയ്ക്ക് ഫീൽ ചെയ്തു’ ; പ്ലാൻ ചെയ്തതെല്ലാം കൈയ്യിന്ന് പോയി, പ്രശാന്ത് 

നടൻ മമ്മൂ‌ട്ടിയുടെ ദേഷ്യവും കർക്കശ സ്വഭാവവും ഒക്കെ സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയായി മാറിയ ഒന്നാണ്. കാര്യങ്ങൾ തുറന്ന‌ടിച്ച് പറയുന്ന പ്രകൃതക്കാരനാണ് മമ്മൂട്ടി. എന്നാൽ ഇപ്പോൾ 73 വയസ്സ് പിന്നിട്ട നടന് ഈ ഒരു സ്വഭാവത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. അ‌ടുത്തിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം സൗമ്യമായി സംസാരിക്കുന്ന മമ്മൂട്ടിയെയാണ്പ്രേക്ഷകർ കണ്ടത്. എന്നാൽ മമ്മൂ‌ട്ടിയോട് സംസാരിക്കാൻ ആളുകൾ ഭയന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സഹ പ്രവർത്തകർ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടിയെക്കുറിച്ച് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മമ്മൂട്ടിയെ അഭിമുഖം ചെയ്തപ്പോഴുള്ള അനുഭവങ്ങൾ പ്രശാന്ത് പങ്കുവെക്കുന്നുണ്ട്. ദേഷ്യം വന്നാലും പെട്ടെന്ന് തണുക്കുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേതെന്ന് പ്രശാന്ത് വ്യക്തമാക്കി. മമ്മൂക്ക അടിസ്ഥാനപരമായി ഒരു പാവം മനുഷ്യനാണ്. പുറമേ കാണുന്ന കവചമാണ്. പുലിത്തോലിട്ട ആട്ടിൻകുട്ടിയെന്ന് പറയുന്നത് പോലെയാണ്. അത് എല്ലാവർക്കും അറിയാം. എയർ പിടിച്ച് നിൽക്കുമ്പോഴും ഉള്ളിലുള്ളത് കൊച്ചു കുട്ടിയാണ്.

അഭിമുഖമെടുക്കുമ്പോൾ ഞാൻ തയ്യാറെടുപ്പ് നടത്തിയാണ് പോയിട്ടുള്ളത്. കാരണം അദ്ദേഹത്തെ പോലൊരാളുടെ സമയത്തെ വിലകുറച്ച് കാണരുത്. പക്ഷെ ഒരു തവണ തയ്യാറെടുപ്പ് നടത്തി പോയിട്ടും പാളിപ്പോയിട്ടുണ്ടെന്ന് പ്രശാന്ത് തുറന്ന് പറഞ്ഞു. രാജാധി രാജ എന്ന സിനിമയുടെ ഭാ​ഗമായി ഇന്റർവ്യൂ എടുക്കാൻ പോയതാണ്. എല്ലാ ചാനലുകളും വന്നിട്ടുണ്ട്. മമ്മൂട്ടി ചെയർമാനായ ഞങ്ങളുടെ ചാനലുമുണ്ട്. എല്ലാവരും ഇന്റർവ്യൂ ചെയ്തു. ഓരോ ചാനലും അവരുടേതായ പ്രോപ്പർട്ടികൾ കൊണ്ട് വന്നിട്ടുണ്ട്. ഈ ചാനൽ മാത്രം സാധാരണ കർട്ടൺ വെച്ചാണ് ചെയ്തത്. മമ്മൂക്കയ്ക്ക് അത് ഫീൽ ചെയ്തു. മമ്മൂക്ക തന്നെ ചെയർമാനായ ചാനൽ പടമൊന്നും വെക്കാത്തതിൽ പെട്ടെന്ന് ദേഷ്യപ്പെട്ടു. ഭയങ്കരമായി ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി. പെട്ടെന്ന് ചൂടായാലും അപ്പോൾ തന്നെ തണുക്കും. പെട്ടെന്ന് തന്നെ അതിൽ പശ്ചാത്താപം തോന്നും. അങ്ങനെ അദ്ദേഹം തിരിച്ച് വന്നു. വാ തു‌‌ടങ്ങാം എന്ന് പറഞ്ഞു. ഞാനാണ് ഇന്റർവ്യൂ ചെയ്തത്. ദേഷ്യം കണ്ട് പ്ലാൻ ചെയ്തതെല്ലാം കൈയിൽ നിന്ന് പോയി. പക്ഷെ നല്ല രീതിയിൽ തന്നെ ഇന്റർവ്യൂ പൂർത്തിയാക്കിയെന്നും പ്രശാന്ത് കാഞ്ഞിരമറ്റം വ്യക്തമാക്കി.

അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ നടൻ ആസിഫ് അലിയും മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു ഷൂട്ടിനിടെ മമ്മൂക്ക എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. സംഭവം എന്താണെന്ന് ഞാൻ പറയുന്നില്ല. അതുവരെ മമ്മൂക്ക കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചതും മമ്മൂക്കയുടെ വണ്ടി ഓടിച്ചതുമാണ്. അത്രയും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ എന്റെയൊരു മണ്ടത്തരം കാരണം ചീത്ത കേട്ടു. ഈ സങ്കടത്തിൽ താൻ ഏങ്ങലടിച്ച് കരഞ്ഞു. സെറ്റ് മുഴുവൻ തന്നെയാണ് നോക്കുന്നത്. സത്യത്തിൽ പേടിച്ച് പോയിരുന്നു. ബ്രേക്കിന് മമ്മൂക്കയുടെ അടുത്ത് പോകാതെ പുറത്തിരുന്ന് ഭക്ഷണം കഴിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മമ്മൂക്ക വന്ന് തന്നെ ആശ്വസിപ്പിച്ചെന്നും ആസിഫ് അലി അന്ന് തുറന്ന് പറഞ്ഞു. എല്ലാ ഇമോഷൻസും പ്രകടിപ്പിക്കുന്ന ആളാണ് മമ്മൂക്കയെന്നും അന്ന് ആസിഫ് അലി ചൂണ്ടിക്കാട്ടി. കാതൽ ദ കോർ ആണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.