സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും പ്രേക്ഷകരും. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് സുധി ഭാര്യയെ വിളിച്ചിരുന്നു. രാവിലെ കാണാമെന്നു പറഞ്ഞായിരുന്നു സുധി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചതെന്ന് രേണു പറയുന്നു. ”ഇന്നലെ രാത്രിയില്‍ ചേട്ടന്‍ വിഡിയോ കോള്‍ ചെയ്തിരുന്നു. ഇളയ കുഞ്ഞിന് സുഖമില്ലാത്ത കാര്യം പറഞ്ഞിരുന്നു. അതു കേട്ടപ്പോള്‍ ചേട്ടന്‍ കരയുകയായിരുന്നു. പുലര്‍ച്ചെ എത്തുമെന്നും വന്നാലുടന്‍ ആശുപത്രിയില്‍ പോകാമെന്നും പറഞ്ഞാണ് ഫോണ്‍ വച്ചത്. രാവിലെ ഇങ്ങനെയൊരു വാര്‍ത്ത കേട്ടപ്പോള്‍ സത്യമാകരുതേ എന്നായിരുന്നു പ്രാര്‍ഥന.
കഴിഞ്ഞ 5 വര്‍ഷമായി വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. വീട് പണിയാന്‍ കുറേ ആഗ്രഹിച്ചു, ഒരു വീട് പണിതിട്ടേ ഞാന്‍ പോകൂവെന്ന് എപ്പോഴും പറയുമായിരുന്നു. കുറേ കഷ്ടപ്പെട്ടെങ്കിലും അതൊന്നും പൂര്‍ത്തിയാക്കാതെയാണ് പോയത്. ഞങ്ങള്‍ക്കിനി ആരുമില്ലെന്ന് കണ്ണീരോടെ രേണു പറയുന്നു.