അതിപ്പോ കളറായല്ലോ..! വാലിബനിലെ റഷ്യൻ സുന്ദരി ഇനി മ്മടെ സ്വന്തം തൃശൂ‍ർക്കാരി; മിന്ന് ചാർത്തി വിപിൻ

റഷ്യക്കാരിയായ ഡിയാന ഇനി മലയാളത്തിന്റെ മരുമകൾ. ഞായർ രാവിലെ ചിന്മയമിഷന്റെ നവഗ്രഹ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാളിയായ വിപിൻ താലി ചാർത്തിയതോടെയാണ് മോസ്‌കോക്കാരിയായ ഡിയാന കേരളത്തിന്റെ സ്വന്തം മരുമകളായത്. ചേറൂർ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി…

റഷ്യക്കാരിയായ ഡിയാന ഇനി മലയാളത്തിന്റെ മരുമകൾ. ഞായർ രാവിലെ ചിന്മയമിഷന്റെ നവഗ്രഹ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാളിയായ വിപിൻ താലി ചാർത്തിയതോടെയാണ് മോസ്‌കോക്കാരിയായ ഡിയാന കേരളത്തിന്റെ സ്വന്തം മരുമകളായത്. ചേറൂർ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകൻ വിപിനും മോസ്‌കോയിലെ വിക്ടർ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകൾ ഡിയാനയുമാണ് മതവും രാജ്യവും വേർതിരിക്കാത്ത പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചത്.

ഡിയാനയുടെ ബന്ധുക്കളായ 15 പേരും ചടങ്ങിൽ സംബന്ധിച്ചു. കേരളീയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു വിവാഹം. മോഡലും ചലച്ചിത്ര നടിയും യോഗ പരിശീലകയുമായ ഡിയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റൻ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. കലയിലും ആയോധനകലകളിലും സമാനമായ താൽപ്പര്യങ്ങളുള്ള വിപിനും ഡിയാനയും ഏഴ് വർഷം മുമ്പ് ഒരു സാംസ്‌കാരിക പരിപാടിയിൽ വച്ചാണ് പരിചയപ്പെടുന്നത്. മോസ്‌കോയിലും ഇന്ത്യയിലുമായിട്ടായിരുന്നു ഡിയാന ഭരതനാട്യവും മറ്റും പഠിച്ചത്.

മോസ്‌കോയിൽ പഠിപ്പിക്കുന്നുമുണ്ട്. കേരളത്തെയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഡിയാനയ്ക്ക് കേരളീയ ഭക്ഷണവും വളരെ പ്രിയപ്പെട്ടതാണ്യ മലയാളം, തമിഴ്, ഹിന്ദി ഭാഷകളും കുറച്ചൊക്കെ മനസിലാക്കിയിട്ടുണ്ട്. ഡിയാന അഭിനയിച്ച മോഹൻലാൽ സിനിമ വാലിബൻ ജനുവരിയിൽ റിലീസാവും. നേരത്തെ ശീമാട്ടി സിൽക്സിന് വേണ്ടി ഡിയാന മോഡലുമായിട്ടുണ്ട്. മുംബൈയിൽ വെൽനെസ് കേന്ദ്രത്തിൽ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിൻ. അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ എം ആർ നായരുടെ ചെറുമകനുമാണ്.