‘കണ്ണട വാങ്ങാൻ ഒരു കടയിൽ കയറിയതാണ്, ഒരു സ്റ്റെപ്പ് കണ്ടില്ല, ഇപ്പോൾ…’; അവസ്ഥ പറഞ്ഞ് സലിം കുമാർ

സിനിമക്കുള്ളിലും പുറത്തും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ സലിം കുമാർ നമ്പർ വൺ ആണ്. ഇപ്പോൾ ‘പഞ്ചായത്ത് ജെട്ടി’ എന്ന സിനിമയുടെ പൂജാവേളയിലെ സലിം കുമാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ടെലിവിഷൻ…

സിനിമക്കുള്ളിലും പുറത്തും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ സലിം കുമാർ നമ്പർ വൺ ആണ്. ഇപ്പോൾ ‘പഞ്ചായത്ത് ജെട്ടി’ എന്ന സിനിമയുടെ പൂജാവേളയിലെ സലിം കുമാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ടെലിവിഷൻ ഹിറ്റ് ആക്ഷേപ ഹാസ്യ പരമ്പരയായ മറിമായത്തിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചായത്ത് ജെട്ടി’. മറിമായത്തിലെ മുഴുവൻ അഭിനേതാക്കളോടൊപ്പം സലിം കുമാറും ഈ സിനിമയിൽ ഒരു ചെറിയ വേഷത്തിൽ എത്തും.

സുഖമില്ലാതിരുന്നത് കാരണം സിനിമ അഭിനയം താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നുവെന്നാണ് സലിം കുമാർ പറഞ്ഞത്. മറിമായത്തിന്റെ ഫാൻ ആയതുകാരണമാണ്‌ ഒരു വേഷം ചെയ്യാമെന്ന് സമ്മതിച്ചത്. ഒരു കലാകാരന് മറ്റൊരു കലാകാരനോട് അസൂയ തോന്നുന്നത് അയാളേക്കാൾ നന്നായി മറ്റെയാൾ അഭിനയിക്കുമ്പോഴാണ്. തനിക്ക് അസൂയ തോന്നിയിട്ടുള്ളത് മറിമായത്തിലെ താരങ്ങളോടാണ്. കോമഡി ചെയ്തു കണ്ണു നനയിക്കാൻ ഇവർക്ക് മാത്രമേ കഴിയുകയുള്ളഉവെന്നും സലിം കുമാർ പറഞ്ഞു.

‘‘ഞാൻ സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ഒരു കണ്ണട വാങ്ങാൻ ഒരു കടയിൽ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാല് ശരിയായിട്ടില്ല. നടക്കാൻ വല്ലാത്ത പേടിയാണ്. രണ്ട് മൂന്ന് പ്രാവശ്യം വീണ്ടും ഇതിനിടയ്ക്ക് വീണു. അപ്പൊ മനസ്സ് പറഞ്ഞു വയസ് 54 ആയി. എന്നാലും ഇന്ന് ഈ പൂജയ്ക്ക് വന്നത് ഇവരോടുള്ള ഒരു ആരാധന കൊണ്ടാണ്. മണികണ്ഠനും റിയാസും സ്നേഹയും മറിമായത്തിലെ ഓരോ ആർട്ടിസ്റ്റുകളോടും വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇവരെയൊക്കെ വിളിക്കാറുണ്ട്. ഇനി കാണാനായിട്ട് എപ്പിസോഡുകളൊന്നും ബാക്കിയില്ല. തുടക്കം മുതൽ അവസാനം വരെ ഞാൻ കണ്ടിട്ടുണ്ട്‘‘ – സലിം കുമാർ പറയുന്നു.