‘പാർവതിക്ക് ഇതിനെ കുറിച്ച് വലിയ ധാരണയില്ലെന്ന് തോന്നുന്നു’; അർജുൻ റെഡ്ഡിയെ വിമർശിച്ചതിന് സന്ദീപ് റെഡ്ഡി വംഗയുടെ മറുപടി

സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി രൺബീർ ചിത്രം അനിമൽ ചരിത്ര വിജയമാണ് നേടിയത്. ബോക്സോഫീസിൽ 900 കോടി ചിത്രം നേടിയതെന്നാണ് കണക്കുകൾ. ഇപ്പോൾ ചിത്രങ്ങളെ വിമർശിച്ച നടി പാർവതി തിരുവോത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. ജോക്കർ സിനിമയോട് ഉപമിച്ചാണ് കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളെ പാർവതി വിമർശിച്ചത്. ‘ജോക്കർ’ എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും അതേസമയം കബീർ സിംഗ് അതിനെ മഹത്വവൽക്കരിക്കുന്നുവെന്നുമായിരുന്നു നടിയുടെ വാക്കുകൾ.

അർജുൻ റെഡ്ഡിയും കബീർ സിങ്ങും അക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും മഹത്വവത്കരിക്കുന്നു. എന്നാൽ ജോക്കറിൽ വാക്വിൻ ഫീനിക്സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപമാണ് തോന്നിയതെന്നുമായിരുന്നു പാർവതിയുടെ പരാമർശം. അക്രമത്തെ ചിത്രം മഹത്വവത്കരിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.

എന്നാൽ, പാർവതിക്ക് ഇതിനെ കുറിച്ച് വലിയ ധാരണയില്ലെന്നാണ് തോന്നുന്നതെന്നാണ് സന്ദീപ് റെഡ്ഡി വംഗ പറയുന്നത്. പ്രേക്ഷകർക്ക് ‘മഹത്വവൽക്കരണം’ എന്താണെന്ന് അറിയില്ല. നായകൻ സിനിമയുടെ അവസാനം അയാളുടെ തെറ്റുകൾ ഏറ്റുപ്പറഞ്ഞ് ക്ഷമാപണം നടത്തണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രേക്ഷകരെന്നല്ല അഭിനേതാക്കളും ഇതു മനസിലാക്കുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. പാർവതി തിരുവോത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് ജോക്കർ സിനിമ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ലെന്ന്..​ ഗോവണിയിൽ ഒരു പാട്ടിനു ഡാൻസ് ചെയ്യുന്ന ജോക്കറിന്റെ കഥാപാത്രത്തെ ഓർമയില്ലേ? അത് അക്രമത്തെ ആഘോഷിക്കുന്നതായി അവർക്ക് തോന്നുന്നില്ല. ഞാൻ ഞെട്ടിപ്പോയി. അവർക്ക് അതിനെക്കുറിച്ച് ധാരണയില്ലെന്നാണ് തോന്നുന്നത്- സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.