‘പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ത്ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നു’- സരയു

ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി നടി സരയു മോഹന്‍. ‘മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളില്‍ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും…

ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി നടി സരയു മോഹന്‍. ‘മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളില്‍ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയില്‍ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ത്ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നുവെന്നാണ് സരയു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘കൊച്ചി ഹൃദയത്തില്‍ താമസിക്കുന്നവളാണ്. കൊച്ചിയെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നവളാണ്. വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവള്‍ ആണ് (ആയിരുന്നു). ദുരന്തകയങ്ങളില്‍ തുഴഞ്ഞു ശീലമാണ് (അത് പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും)

പക്ഷേ അവഗണകള്‍ വേദനയാണ്. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികള്‍, നേതൃ സ്ഥാനത്തുള്ളവര്‍, ഭരണ സ്ഥാനത്തുള്ളവര്‍, മനസ്സില്‍ കോറിയിട്ട വേദനയുണ്ട്.

മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക് ഒന്നും തന്നെ കാണാനായില്ല.

മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളില്‍ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയില്‍ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ത്ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നു. നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാള്‍ വലുതായി അതില്‍ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളില്‍ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങള്‍ക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല. മടുത്തു, വെറുത്തു. ഉറക്കത്തിലും ചുമ. പുകമൂടിയ ഫ്‌ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല. തെളിഞ്ഞ പ്രഭാതങ്ങള്‍ ഇല്ല. കിളികള്‍ പോലും ഇല്ല. നാട്ടില്‍ നാളുകളായി ചെറുപ്പക്കാര്‍ ഇല്ല. ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാന്‍ ഉള്ളു’.