‘നൻപകൽ നേരത്ത് മയക്കം’ ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയെന്ന് സത്യൻ അന്തിക്കാട്

കഴിഞ്ഞ ആഴ്ച്ചയാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. സിനിമയിക്ക് മികച്ച പ്രതികരണമാണ ലഭിക്കുന്നത്. സിനിമയിൽ മമ്മുട്ടിയുടെ പകർന്നാട്ടമാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഉച്ചമയക്കത്തിലെ സ്വപ്നം…

കഴിഞ്ഞ ആഴ്ച്ചയാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. സിനിമയിക്ക് മികച്ച പ്രതികരണമാണ ലഭിക്കുന്നത്. സിനിമയിൽ മമ്മുട്ടിയുടെ പകർന്നാട്ടമാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ എന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് നൻപകൽ നേരത്ത് മയക്കത്തെ വിശേഷിപ്പിച്ചത്.

സംവിധായകൻ സത്യൻ അന്തിക്കാട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നൻപകൽ നേരത്ത് മയക്കത്തിന് അഭിനന്ദനവുമായി എത്തിയത്. സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് ”നൻപകൽ നേരത്ത് മയക്കം കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ.എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു.ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്‌നേഹം ”

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ നിർമ്മിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ദീപു ജോസഫ് എന്നിവരാണ്‌.