ഞായറാഴ്ചയാണ് മലയാളത്തിന്റെ ഇതിഹാസ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചത്. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകള്‍. മരണ ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. അതോടെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരം രൂക്ഷമായ സൈബര്‍ ആക്രമണമാണ് നിറഞ്ഞത്. ജോര്‍ജിനെ അവസാന കാലത്ത് കുടുംബം നോക്കിയില്ലെന്നും ഭാര്യ ഗോവയില്‍ സുഖ ജീവിതത്തിലായിരുന്നെന്നുമായിരുന്നു പ്രധാന ആരോപണം.
സമൂഹ മാദ്ധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോര്‍ജിന്റെ ഭാര്യ സെല്‍മ. നിലവില്‍ ഗോവയില്‍ മകനൊപ്പമാണ് സെല്‍മ താമസിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ക്കായി കൊച്ചിയില്‍ എത്തിയപ്പോഴാണ് സെല്‍മ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
മക്കള്‍ രണ്ടുപേരും ദോഹയിലും ഗോവയിലുമാണ്. ഡോക്ടര്‍ അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും ഉള്ളതുകൊണ്ടാണ് ജോര്‍ജിനെ സിഗ്‌നേച്ചര്‍ എന്ന സ്ഥാപനത്തിലാക്കിയതെന്നും മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും സെല്‍മ പറഞ്ഞു. പലരും പല രീതിയിലാണ് തെറ്റായ കാര്യങ്ങള്‍ യൂട്യൂബ് ചാനലുകളിലടക്കം പ്രചരിപ്പിക്കുന്നത്.
സ്‌ട്രോക്ക് വന്നതിനു ശേഷം കിടപ്പായിരുന്നു ജോര്‍ജ്. അദ്ദേഹത്തെ ഒറ്റയ്ക്ക് ശുശ്രൂഷിക്കാന്‍ തനിക്ക് കഴിയാത്തതുകൊണ്ടാണ് എല്ലാ സൗകര്യവുമുള്ള സിഗ്‌നേച്ചര്‍ എന്ന സ്ഥാപനത്തില്‍ ആക്കിയത്. അവിടെ അദ്ദേഹത്തിന് എല്ലാവിധ പരിരക്ഷയും നല്‍കി. വളരെ സമാധാനപരമായാണ് കെ.ജി. ജോര്‍ജ് മരിച്ചത്. കെ.ജി. ജോര്‍ജിനെപ്പോലെ ഒരു സംവിധായകന്‍ ഇനി ഉണ്ടാകില്ലെന്നും രണ്ടു സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞതെന്നും സെല്‍മ പറയുന്നു.
ഞാന്‍ മകന്റെ കൂടെ ഗോവയില്‍ ആയിരുന്നു. പോയിട്ട് വേഗം വരാമെന്ന് അദ്ദേഹത്തോടു പറഞ്ഞാണ് യാത്ര തിരിച്ചത്. ദോഹയില്‍ ജോലി ചെയ്യുന്ന മകള്‍ അങ്ങോട്ടു പോയപ്പോള്‍ എനിക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കാന്‍ കഴിയാതെയായി. അങ്ങനെയാണ് ഗോവയിലുള്ള മകന്റെയടുത്തേക്കു പോയത്. ഞാനും മക്കളും എന്റെ ഭര്‍ത്താവിനെ നന്നായിട്ടാണ് നോക്കിയത്. ‘സിഗ്‌നേച്ചര്‍’ എന്ന സ്ഥാപനത്തില്‍ അദ്ദേഹത്തെ കൊണ്ട് ചെന്ന് ആക്കിയത് അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോതെറാപ്പിയും അടക്കം അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ഉള്ളതിനാലാണ്. നല്ല സ്ഥലമാണെന്നു തോന്നിയതുകൊണ്ട് മാത്രമാണ് അവിടെ ആക്കിയത്. ഞങ്ങള്‍ അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കി കടന്നുകളഞ്ഞെന്നും മറ്റും പലരും പറയുന്നുണ്ട്.
സിഗ്‌നേച്ചര്‍ എന്ന സ്ഥാപനത്തോടും ഫെഫ്ക തുടങ്ങിയ സംഘടനകളോടും ചോദിച്ചാല്‍ അറിയാം അദ്ദേഹത്തെ ഞങ്ങള്‍ എങ്ങനെയാണ് നോക്കിയതെന്ന്. മക്കള്‍ക്കും ജീവിക്കേണ്ടേ. അവര്‍ അതുകൊണ്ടാണ് ഓരോ സ്ഥലങ്ങളിലേക്ക് പോയത്. അദ്ദേഹത്തെ ഒറ്റയ്ക്കാക്കി പോയി എന്നാണ് ആള്‍ക്കാര്‍ പറയുന്നത്. അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നതിനുശേഷം എനിക്ക് തനിയെ പൊക്കി എടുത്ത് കുളിപ്പിക്കാനും കിടത്താനും ഒന്നും കഴിയുമായിരുന്നില്ല. എനിക്ക് അതിനുള്ള ആരോഗ്യമില്ല. അതുകൊണ്ടാണ് സിഗ്‌നേച്ചറില്‍ ആക്കിയത്. അവര്‍ നന്നായിട്ടാണ് അദ്ദേഹത്തെ നോക്കിയത്.
ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല. എല്ലാ ആഴ്ചയിലും ഞാന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കൊടുത്തു വിടുമായിരുന്നു. ആള്‍ക്കാര്‍ പറയുന്നതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല. കുരയ്ക്കുന്ന പട്ടികളുടെ വായ നമുക്ക് അടയ്ക്കാന്‍ പറ്റില്ലല്ലോ. യൂട്യൂബില്‍ പലരും വളരെ മോശമായ വിഡിയോ ആണ് ഇടുന്നത്.
ജോര്‍ജേട്ടന്‍ ഒരുപാട് സിനിമകള്‍ വളരെ നന്നായി എടുത്തു. പക്ഷേ അഞ്ചു പൈസ പോലും അദ്ദേഹം ഉണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം. ആളുകള്‍ പറയുന്നത് അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല ഞങ്ങള്‍ക്ക് ആരെയും ബോധിപ്പിക്കാനില്ല. എന്റെ മക്കളും ഞാനും ദൈവത്തെ മുന്‍നിര്‍ത്തിയാണ് ജീവിക്കുന്നത്. അദ്ദേഹം വളരെ നല്ലൊരു ഭര്‍ത്താവും അച്ഛനും ആണ്. ഞങ്ങള്‍ വളരെ ആത്മാര്‍ഥമായിട്ടാണ് അദ്ദേഹത്തെ സ്‌നേഹിച്ചത്. ഒരു വിഷമവും അദ്ദേഹത്തിന് ഞാന്‍ കൊടുത്തിട്ടില്ല. ആളുകള്‍ എന്തും പറയട്ടെ, ഞാന്‍ സുഖവാസത്തിനല്ല ഗോവയില്‍ പോയത്. എന്റെ മകന്റെ അടുത്ത് പോയതാണ്.
പ്രായമായ ആളുകള്‍ക്ക് അസുഖമായി കിടക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലത്. ഞാന്‍ ദിവസവും ദൈവത്തോട് പ്രാര്‍ഥിക്കാറുള്ളത് അദ്ദേഹത്തെ ഇട്ട് കഷ്ടപ്പെടാതെ അങ്ങ് വിളിക്കണേ എന്നാണ്. ആ പ്രാര്‍ഥന ഇപ്പോള്‍ ദൈവം കേട്ടു. എനിക്കിപ്പോള്‍ സമാധാനമെയുള്ളൂ അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാന്‍ എനിക്ക് കഴിയില്ല.
അദ്ദേഹത്തിന് ഇനി കൂടുതല്‍ പേരെടുക്കാന്‍ ഒന്നുമില്ല അദ്ദേഹത്തെപ്പോലെ ഒരു സംവിധായകന്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ വേറെയില്ല. എന്റെ ഭര്‍ത്താവായതുകൊണ്ടു പറയുകയല്ല, അത്രയും കഴിവുള്ള ഒരു സംവിധായകനായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ അനുകരണമല്ല അദ്ദേഹത്തിന്റെ മറ്റൊരു സിനിമ. നല്ല രീതിയില്‍ സിനിമകള്‍ ചെയ്ത ആളായിരുന്നു അദ്ദേഹം. ആര്‍ക്കും ഒരു രീതിയിലും കെ.ജി.ജോര്‍ജിനെ കുറ്റം പറയാന്‍ കഴിയില്ല.
അത്രയും കഴിവുള്ള ഒരു ഡയറക്ടര്‍ ഇനി ഉണ്ടാകില്ല എന്നു തന്നെ ഞാന്‍ പറയുന്നു. ഒരു വിഷമം മാത്രം എനിക്കുണ്ട്. ഒരു ഹൊറര്‍ സിനിമ കൂടി ചെയ്യണം എന്ന് എപ്പോഴും പറയുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല. കാമമോഹിതം എന്നൊരു പടം കൂടി മനസ്സില്‍ ഉണ്ടായിരുന്നു. അത് ഭയങ്കര പ്രതീക്ഷയുള്ള സിനിമ ആയിരുന്നു ഈ രണ്ട് ആഗ്രഹങ്ങള്‍ മാത്രം നടന്നില്ല. ബാക്കിയെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ടെന്നും സെല്‍മ പറഞ്ഞു.