വിവാഹം കഴിച്ചതും കുട്ടിയുള്ളതും യുവതി മറച്ചുവച്ചു!! സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്- ഷിയാസ്

പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് ബിഗ് ബോസ് താരം ഷിയാസ് കരീം. പരാതിക്കാരിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നെന്ന് ഷിയാസ് മൊഴി നല്‍കി. അതേസമയം, യുവതിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളും ഷിയാസിന്റെ മൊഴിയിലുണ്ട്.

വിവാഹം കഴിച്ചതും മകനുള്ളതും യുവതി മറച്ചുവച്ചെന്നാണ് ഷിയാസിന്റെ ആരോപണം. പീഡിപ്പിച്ചിട്ടില്ല, പരസ്പര സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. അത് അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാനാണ് ഉപയോഗിച്ചതെന്നും ഷിയാസ് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഷിയാസിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍നിന്നും പിടികൂടിയത്.

ഷിയാസിനെതിരെ കേരള പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ദുബായില്‍ നിന്നും ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷിയാസിനെ കാസര്‍കോട് ചന്തേര സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ആരോപിച്ചു. എറണാകുളത്ത് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ പരാതി നല്‍കിയത്.