എനിക്ക് സ്വതന്ത്ര്യമായി ജീവിക്കാനാണിഷ്ടം ; തുറന്നു പറഞ്ഞ് ശ്രുതി ഹാസൻ 

തെന്നിന്ത്യൻ സിനിമാ രംഗത്ത് തിരക്കേറി മുന്നേറുന്ന നടിയാണ്  ശ്രുതി ഹാസൻ. കരിയറില്‍ ചെറിയൊരു വീഴ്ച ഇടയ്ക്ക് സംഭവിച്ചുവെങ്കിലും വീണ്ടും സിനിമാ രംഗത്ത് നടി ശക്തമായ സാന്നിധ്യമാവുകയാണ്. സലാര്‍ ഉള്‍പ്പെടെയുള്ള വമ്പൻ  ചിത്രങ്ങളാണ് ശ്രുതിയുടേതായി റിലീസിനൊരുങ്ങുന്നത്. കമല്‍ ഹാസന്റെ മകളാണെങ്കിലും താരപുത്രിയുടെ പ്രിവിലേജുകളില്‍ അല്ല ശ്രുതി തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. അച്ഛന്റെ പേരില്‍ അറിയപ്പെടാനല്ല താൻ ആഗ്രഹിക്കുന്നതെന്നും ശ്രുതി വ്യക്തമാക്കിയി‌ട്ടുണ്ട്. അതേസമയം കമല്‍ ഹാസൻ ആദ്യമായി സംവിധാനം ചെയ്ത ഹേയ് രാം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ശ്രുതി ചെയ്തി‌ട്ടുണ്ട്. രണ്ടായിരത്തി ഒൻപതിൽ ലക്ക് എന്ന ഹിന്ദി സിനിമയിലൂടെയാണ് ശ്രുതി നായികയായി തുടക്കം കുറിക്കുന്നത്. ഹിന്ദി സിനിമാ രംഗത്ത് കാര്യമായി ശ്രദ്ധിക്കപ്പെടാത്ത സാഹചര്യത്തില്‍ നടി തെന്നിന്ത്യൻ സിനിമയിലേക്ക് ചുവട് മാറി. രണ്ടായിരത്തി പതിനൊന്നില്‍ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് കടന്ന് വന്ന ശ്രുതി വൻ ജന ശ്രദ്ധ നേടിയിരുന്നു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരവും ശ്രുതി ഹാസൻ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് ശ്രുതി ഹാസൻ. അഭിപ്രായങ്ങള്‍ തുറന്ന് പറയാൻ ന‌ടി മടിക്കാറില്ല. കഴിഞ്ഞ ദിവസമാണ് ശ്രുതി ഹാസന്റെ ഒരു വീഡിയോ വൈറലായത്.

എയര്‍പ്പോര്‍ട്ടിലൂ‌ടെ നടക്കവെ ഒരു വ്യക്തിയില്‍ നിന്നും നടി ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്ന വീഡിയോയായിരുന്നു ഇത്. ദൃശ്യങ്ങള്‍ കണ്ട പലരും ശ്രുതി ഹാസനെ വിമര്‍ശിച്ചു. നടി അഹങ്കാരിയാണെന്നും ആരാധകരോ‌ട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും വിമര്‍ശനം വന്നു. ഇതേക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂ‌ടെ വന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍ താരം. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ശ്രുതി ഹാസൻ തുറന്ന് പറഞ്ഞു. പിന്തുടര്‍ന്ന ആളാരാണെന്ന് എനിക്കറിയില്ല. എയര്‍പോര്‍ട്ടിലൂടെ നടക്കവെ ഇയാള്‍ പിന്തു‌ടരുന്നത് ഞാൻ ശ്രദ്ധിച്ചു. അയാള്‍ വളരെ എടുത്ത് വന്നു. ചുറ്റമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ അടുത്ത് വന്ന് നില്‍ക്കൂ, നിങ്ങള്‍ക്ക് നാണം തോന്നുന്നുണ്ടോ എന്നൊക്കെ അയാളോട് ചോദിച്ചു. എനിക്ക് അസ്വസ്ഥത തോന്നി. ഞാൻ മാറി നടന്നു. പക്ഷെ കാറില്‍ കയറുന്നത് വരെ അയാള്‍ എന്റെ പിന്നാലെ വന്നു. പേടിച്ച്‌ പോയ ഞാൻ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു. പെട്ടെന്ന് അയാള്‍ പോയി. ഞാൻ ബൗണ്‍സേര്‍സിനെ വെച്ചിട്ടില്ല. എനിക്ക് സ്വതന്ത്ര്യമായി ജീവിക്കാനാണിഷ്ടം. അതുകൊണ്ടാണ് ബോഡി ഗാര്‍ഡും സെക്യൂരിറ്റികളും ഇല്ലാത്തത്. പക്ഷെ ഇനി അതേക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ടെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. പൊതു ഇടങ്ങളിലെ ഇത്തരം ബുദ്ധിമുട്ടികളെക്കുറിച്ച്‌ നേരത്തെ പല താരങ്ങളും സംസാരിച്ചിട്ടുണ്ട്. അപരിചിതരില്‍ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ മിക്കവരും ബോഡി ഗാര്‍ഡുകളെ നിയോഗിക്കാറുണ്ട്. പാപ്പരാസികളോടും ശല്യപ്പെടുത്തുന്ന ആരാധകരോടും രൂക്ഷമായി പ്രതികരിക്കുന്ന താരമാണ് ജയ ബച്ചൻ. പൊതു ഇടങ്ങളില്‍ ഇതിന്റെ പേരില്‍ ശബ്ദമുയര്‍ത്താനും ജയ ബച്ചൻ മടിക്കാറില്ല. തന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം അംഗീകരിക്കാൻ പറ്റില്ലെന്ന് ജയ ബച്ചൻ വ്യക്തമാക്കിയിട്ടുമുണ്ട്. മുമ്പൊരിക്കല്‍ ഒരു ഫോട്ടോഗ്രാഫറോട് ജയ ബച്ചൻ ദേഷ്യപ്പെട്ട വീഡിയോ വൈറലായിരുന്നു. അന്ന് ജയ ബച്ചനെതിരെ വിമര്‍ശനങ്ങളും വന്നു. എന്നാല്‍ ജയ ഇതൊന്നും കാര്യമാക്കാറില്ല.