കണ്ടു കണ്ടാണ് കടലിത്ര വലുതായതെന്നു പറയുംപോലെ കേട്ടു കേട്ടു ഇഷ്ടം കൂടുന്നൊരു ഗായകൻ. മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം. ആസ്വാദകരെ മയക്കുന്ന മാന്ത്രിക ശബ്ദം . ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ് പി ബാലസുബ്രഹ്മണ്യം. ആരാധകരുടെ എസ പി ബി. എസ് പി ബി എന്ന മൂന്നക്ഷരം നിലച്ചിട്ട് ഇന്ന് മൂന്നു വർഷം തികയുകയാണ്. ഇന്ത്യ കണ്ട മികച്ച ഗായകരില്‍ ഒരാളായ എസ് പി ബാലസുബ്രഹ്മണ്യം സംഗീത പ്രേമികളെ സംബന്ധിച്ച് ഒരു വികാരമായിരുന്നു. സംഗീത ലോകത്തെ പകരം വയ്ക്കാനാകാത്ത പ്രതിഭയുടെ ഓർമ്മകളിലാണ് ആരാധകരും സിനിമാലോകവും. അഞ്ച് പതിറ്റാണ്ടോളം, കാലത്തിന്റെ അതിരുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന അതുല്യ കലാകാരന്‍ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന് ജനഹൃദയങ്ങളില്‍ ഇന്നും അമരത്വമാണ്.തണുത്തതും ഇഷ്ടമുള്ളതുമൊക്കെ കഴിച്ച , ഭക്ഷണകാര്യത്തിൽ യാതൊരു നിയന്ത്രവുമില്ലാതെ സൊ കോൾഡ് സംഗീതജ്ഞനു വേണ്ട അച്ചടക്കങ്ങളൊന്നുമില്ലാതെ, ശാസ്ത്രീയസംഗീതം പഠിക്കാതെ, പതിറ്റാണ്ടുകള്‍ ആലാപനരംഗത്ത് നിറഞ്ഞുനിന്നു എസിപിബി. അങ്ങനെ റെക്കോഡിങില്‍ പുതുചരിത്മെഴുതി ആ ശബ്ദമാന്ത്രികൻ. ആന്ധ്രാപ്രദേശുകാരനായ ഈ ഗായകന്ബോളിവുഡിലും വെന്നിക്കൊടി പറത്താനായി. ആസേതു ഹിമാചലാം എവിടെയും ഏതുഭാഷയിലും, പ്രണയവും, വിരഹവും ആര്‍ദ്രതയും നിറഞ്ഞുനിന്ന എസ്പിബിയുടെ ശബ്ദമാധുര്യമുണ്ട്. കാല ദേശ ഭാഷാതീതമായി 40,000 ത്തിലധികം പാട്ടുകള്‍ . മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നാലു ഭാഷകളിലായി ആറ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം 24 തവണയും കലൈമാമണി, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷന്‍ എന്നിവയുെ എസ്പിബി നേടിയിട്ടുണ്ട്.ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന പ്രത്യേകതയും സംഗീതസംവിധായകന്‍, രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന മികവുമുണ്ട് എസ്പിബിയ്ക്ക്. റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ എസ്പിബി ഇന്നും തന്റെ ശബ്ദമാധുര്യത്തിലൂടെ തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. 1946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തില്‍ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരില്‍ ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എസ്.പി.ബിയെ 2020 സെപ്റ്റംബർ 25-നാണ് മരണം തട്ടിയെടുത്തത്. പതിനാറ് ഭാഷകളിലായി 40000ത്തില്‍ അധികം ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് ബുക്കില്‍ പേര് ചേര്‍ത്ത എസ്പിബി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി പ്രതിവര്‍ഷം ശരാശരി 930 പാട്ടുകളാണ് പാടിയത്. ഭാഷകളുടെ അതിര്‍വരമ്പുകൾ ഭേദിച്ച സംഗീതമാന്ത്രികന്റെ അസാന്നിധ്യം സമ്മാനിച്ച വിടവ് ഇന്നും നികത്താൻ കഴിയാത്തതാണ്. മഴപെയ്ത കഴിഞ്ഞു മരം പെയ്യുന്ന പോലെ ഇന്നമാ ഗാനസൗകുമാര്യ പെയ്തുകൊണ്ടേയിരിക്കുന്നു . അനശ്വര ശബ്ദത്തിന്റെ ഓര്‍മ്മകള്‍ക്ക് ആദരം.