ഓസ്‌കാർ അവാര്ഡിന് ഇതാ ഒരു മലയാളസിനിമ…എന്ന് ഞാൻ ശബ്ദമുയർത്തി പറയുന്നു: ശ്രീകുമാരന്‍ തമ്പി

പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആടുജീവിതം വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. റെക്കോര്‍ഡുകള്‍ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്ക്ക് മുന്നില്‍ തകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെന്യാമിന്‍ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി…

പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആടുജീവിതം വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. റെക്കോര്‍ഡുകള്‍ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്ക്ക് മുന്നില്‍ തകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെന്യാമിന്‍ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടന്‍ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിതാ കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കാര്‍ അവാര്‍ഡിന് ഇതാ ഒരു മലയാളസിനിമ എന്ന് ഞാന്‍ ശബ്ദമുയര്‍ത്തി പറയുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം.

മലയാളസിനിമയ്ക്കു മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ ‘ആടുജീവിതം’
ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക്
പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഹാറ്റ്‌സ് ഓഫ് ടു ബ്ലെസ്സി. എന്റെ
ഛായാഗ്രഹണം, എഡിറ്റിങ് ,കലാസംവിധാനം ,സംഗീതം —എല്ലാം ഏറ്റവും മികച്ചത്. അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കാര്‍ അവാര്ഡിന് ഇതാ ഒരു മലയാളസിനിമ—എന്ന് ഞാന്‍ ശബ്ദമുയര്‍ത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ—എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.( ബ്ലെസ്സിയുടെയും പൃഥീരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.
സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്.
അവര്‍ രണ്ടുപേരും എന്റെ സിനിമകില്‍ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു
സ്വപ്നം , മാളിക പണിയുന്നവര്‍ എന്നീ സിനിമകളില്‍ മല്ലിക സംവിധാനത്തില്‍ എന്റെ സഹായിയുമായിരുന്നു . കൈനിക്കര കുടുംബത്തില്‍ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടില്‍ ജനിച്ച അമ്മയും മല്ലികയ്ക്കു നല്‍കിയ ജനിതകമൂല്യം ചെറുതല്ല. സുകുമാരനും ബുദ്ധിശക്തിയുടെയും
ഭാവനയുടെയും കാര്യത്തില്‍ ഒന്നാമന്‍ തന്നെയായിരുന്നു.രണ്ടു ബിദ്ധിജീവികളുടെ സംഗമത്തില്‍ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വീരാജും . പൃഥ്വീരാജിന് അന്തര്‍ദ്ദേശീയ അംഗീകാരം ലഭിച്ചാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും.അതിനു കാരണമുണ്ട്. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് ഞാനാണ്. വിവാഹം
രജിസ്റ്റര്‍ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും
ഞാന്‍ തന്നെ.
ബന്യാമിനും ബ്ലെസ്സിക്കും പൃഥ്വീരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിനും എന്റെ അഭിനന്ദനം .