‘ഞാന്‍ അനാഥയായി’ ; അമ്മയുടെ വിയോഗത്തിൽ കുറിപ്പുമായി താര കല്യാണ്‍

മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സുബ്ബലക്ഷ്മി. അതേസമയം കഴിഞ്ഞ ദിവസം രാത്രിയോടെ നടി സുബ്ബലക്ഷ്മി അന്തരിച്ച വാർത്ത പുറത്ത് വന്നത്. മലയാള സിനിമയുടെ മുത്തശ്ശിയുടെ മരണം തന്റെ എണ്‍പത്തിയേഴാം വയസിലായിരുന്നു. കല്യാണ രാമനടക്കമുള്ള സിനിമകളിലൂടെ…

മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സുബ്ബലക്ഷ്മി. അതേസമയം കഴിഞ്ഞ ദിവസം രാത്രിയോടെ നടി സുബ്ബലക്ഷ്മി അന്തരിച്ച വാർത്ത പുറത്ത് വന്നത്. മലയാള സിനിമയുടെ മുത്തശ്ശിയുടെ മരണം തന്റെ എണ്‍പത്തിയേഴാം വയസിലായിരുന്നു. കല്യാണ രാമനടക്കമുള്ള സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടിയാണ് സുബ്ബലക്ഷ്മി. കൊച്ചുമകള്‍ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച കുറിപ്പിലൂടെയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത ലോകം അറിഞ്ഞത്. പിന്നാലെ ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നത്. മകളും നടിയുമായ താര കല്യാണ്‍ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് താരയുടെ പോസ്റ്റില്‍ ആദരാഞ്ജലികള്‍ നേര്‍ന്നും വേദനയില്‍ പങ്കുചേര്‍ന്നും എത്തിയിരിക്കുന്നത്. മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു സൗഭാഗ്യ മുത്തശ്ശിയുടെ മരണ വാർത്ത പങ്കുവച്ചത്. ആശുപത്രി കിടക്കയില്‍ നിന്നും തന്നെ മുത്തശ്ശി അവസാനമായി കെട്ടിപ്പിടിക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ”എനിക്കവരെ നഷ്ടമായി. 30 വര്‍ഷക്കാലം എന്റെ സ്‌നേഹവും കരുത്തുമായിരുന്നവര്‍. എന്റെ അമ്മമ്മ. എന്റെ സുബ്ബു. എന്റെ കുഞ്ഞ്. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”എന്നായിരുന്നു അമ്മമ്മയുടെ വേര്‍പാടിനെക്കുറിച്ച് പറഞ്ഞു കൊണ്ട് സൗഭാഗ്യ കുറിച്ചത്. പിന്നാലെ മകള്‍ താരകല്യാണും പോസ്റ്റുമായി എത്തുകയായിരുന്നു. അമ്മ സുബ്ബലക്ഷ്മിയെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ളൊരു ചിത്രമായിരുന്നു താര കല്യാണ്‍ പങ്കുവച്ചത്.

ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി എന്നായിരുന്നു താര കല്യാണ്‍ കുറിച്ചത്. പിന്നാലെ ധാരാളം പേരാണ് കമന്റുകളുമായി എത്തിയത്. താരയുടേയും കുടുംബത്തിന്റേയും വേദനയില്‍ പങ്കുചേര്‍ന്നും സുബ്ബലക്ഷ്മിയ്ക്ക്് ആദരാഞ്ജലി അര്‍പ്പിച്ചും സിനിമാ ലോകവും എത്തിയിട്ടുണ്ട്. വളരെ മുമ്പ് തന്നെ താര കല്യാണിന് അച്ഛന്‍ കല്യാണ കൃഷ്ണനെ നഷ്ടമായിരുന്നു. അമ്മയായിരുന്നു താരയുടെ ലോകം. 2017 ലാണ് താരയുടെ ഭര്‍ത്താവും നടനുമായ രാജാറാം മരണപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ വിഷാദം പലപ്പോഴും താര പങ്കുവച്ചിട്ടുണ്ട്. അതേസമയം താരയ്‌ക്കൊപ്പം മകള്‍ സൗഭാഗ്യയും കുടുംബവും കൂടെ തന്നെയുണ്ട്. അമ്മയുമായി താരയ്ക്ക് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അമ്മയെ അമ്മക്കിളി എന്നായിരുന്നു താര വിളിച്ചിരുന്നത് പോലും. മലയാള സിനിമയുടെ മുത്തശ്ശിയായ സുബ്ബലക്ഷ്മി നന്ദനത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കല്യാണരാമന്‍, തിളക്കം, സിഐഡി മൂസ, പാണ്ടിപ്പട തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മിനി സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചു.

മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം ബീസ്റ്റിലായിരുന്നു അവസാനമായി അഭിനയിച്ചത്. അഭിനയത്തിന് പുറമെ സംഗീതത്തിലും സുബ്ബലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷത്തോളം കാലം സംഗീത അധ്യാപികയായിരുന്നു. ആകാശവാണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് അഭിനയത്തിലേക്ക് കടക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. ഒരിക്കല്‍ മകള്‍ താരകല്യാണിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയപ്പോള്‍ നടന്‍ സിദ്ധീഖ് കാണുകയും പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് സിദ്ധീഖ് നിര്‍മ്മിച്ച നന്ദനം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വേഷാമണി അമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിലെത്തുന്നത്. സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സുബ്ബലക്ഷ്മിയെ മലയാളികള്‍ ഓര്‍ക്കുന്നത് ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരിക്കും. ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെക്കുറിച്ചും നന്നേ ചെറുപ്പത്തില്‍ തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ മുമ്പ് സുബ്ബലക്ഷ്മി സംസാരിച്ചിട്ടുണ്ട്.