കൊലയ്ക്ക് പിന്നിലെ ചുരുളഴിക്കുന്ന കഥ ; ‘റാണി’യ്ക്ക് മികച്ച പ്രതികരണം 

സ്ത്രീ  കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് മലയാള സിനിമാ മേഖലയിൽ  സംഭവിക്കുന്നത്. അവിടെ റാണി എന്ന ചിത്രം വേറിട്ടൊരു കാഴ്ചാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം…

സ്ത്രീ  കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് മലയാള സിനിമാ മേഖലയിൽ  സംഭവിക്കുന്നത്. അവിടെ റാണി എന്ന ചിത്രം വേറിട്ടൊരു കാഴ്ചാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി: ദി റിയല്‍ സ്റ്റോറി  തിയേറ്ററുകളിൽ  എത്തിയിരിക്കുകയാണ്. ഉർവ്വശി, ഭാവന, മാലാ പാർവതി, ഹണി റോസ്, അനു മോൾ എന്നിവർ ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദുരൂഹ സാഹചര്യത്തിലുണ്ടായ ഒരു രാഷ്ട്രീയക്കാരന്റെ കൊലപാതകവും കൊലപാതകിയെ കണ്ടെത്തുവാനുള്ള അന്വേഷണവും കണ്ടെത്തലുകളുമാണ് ചിത്രത്തിന്റെ പ്രധാന  പ്രമേയം. ഒരു കുറ്റാന്വേഷണ ചിത്രമാണെങ്കിലും ഇതുവരെ കണ്ടു ശീലിച്ച പതിവ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ ശൈലിയല്ല റാണിയിൽ സംവിധായകൻ പിൻതുടരുന്നത് എന്നതാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. തമിഴ് നടൻ ഗുരു സോമസുന്ദരമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ എം എല്‍ എ ധര്‍മ്മരാജന്റെ വേഷം ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തിലെ അതികായനാണ് എം എല്‍ എ ധര്‍മ്മരാജൻ. എന്നാല്‍ എം എല്‍ എ  ധര്‍മ്മരാജൻ അപ്രതീക്ഷിതമായി കൊല ചെയ്യപ്പെടുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമൻ തന്നെ എന്നാണല്ലോ പൊതു ബോധത്തിന്റെ ആദ്യ നിഗമനം. ഈ ഒരു ചൊല്ല് ശെരി വെയ്ക്കും വിധമാണ് ചിത്രം കാണുമ്പൊൾ ആദ്യം തോന്നുക. എന്നാൽ അതെ സമയം തന്നെ അശരണയും ദുര്‍ബലയുമായ ഒരു വീട്ടു ജോലിക്കാരിയ്ക്ക് എങ്ങനെയാണ് കരുത്തനായ ഒരു രാഷ്ട്രീയക്കാരനെ കൊലപ്പെടുത്താനാവുക? എന്താണ് കൊലയ്ക്കു പിന്നിലെ ലക്ഷ്യം? സത്യം തേടിയുള്ള പൊലീസിന്റെ അന്വേഷണം അധികാര ദുരുപയോഗം, കയ്യേറ്റം, പക, ചതി എന്നിങ്ങനെ ആ കൊലയ്ക്കു പിറകിലെ നിരവധി അറിയാക്കഥകളുടെ ചുരുളഴിക്കുകയാണ് റാണി.  അന്വേഷണത്തില്‍ പൊലീസിനൊപ്പം സമാന്തരമായി തന്റെ കണ്ടെത്തലുകളുമായി ഭാസിയെന്ന റിട്ടയേര്‍ഡ് പൊലീസുകാരനും കൈ കോര്‍ക്കുമ്പോള്‍ ചിത്രം ഉദ്വേദഗജനകമായ വഴികളിലൂടെ സഞ്ചരിക്കുകയാണ്. നടൻ  ഇന്ദ്രൻസാണ്‌ റിട്ടയേര്‍ഡ് പൊലീസുകാരനായ ഭാസിയെ അവതരിപ്പിക്കുന്നത്. തമിഴ് നടി നിയതി കാദമ്പിയാണ് റാണിയെന്ന ടൈറ്റിൽ കഥാപാത്രത്തെ മികവോടെ ചിത്രത്തിൽ  അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന തുടക്കക്കാരിയാണെങ്കിലും അതൊന്നും സ്‌ക്രീനിൽ പ്രകടമാക്കാതെ ആ കഥാപാത്രത്തെ ഉള്‍കൊള്ളാനും അവതരിപ്പിക്കാനും നിയതിയ്ക്ക് റാണിയിലൂടെ സാധിച്ചിട്ടുണ്ട്.


മലയാളവും തമിഴും കലര്‍ന്ന ഭാഷ സംസാരിക്കുന്ന സെല്‍വൻ എന്ന എം എൽ എ ധര്‍മ്മരാജനായി ഗുരു സോമസുന്ദരവും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.  ശ്രദ്ധ കവരുന്ന മറ്റൊരു കഥാപാത്രം ഇന്ദ്രൻസിന്റെ ഭാസി ചേട്ടനാണ്. മുപ്പത്തിയാറ് വര്‍ഷത്തെ പൊലീസ് ജീവിതത്തിന്റെയും കുറ്റാന്വേഷണങ്ങളുടെയും ഉള്‍ക്കാഴ്ചയുള്ള ഭാസി ചേട്ടൻ, ഇന്ദ്രൻസിന്റെ കരിയറിലെ വേറിട്ടൊരു മുഖമാണ്  പ്രകടമാക്കുന്നത്. മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, ഷറഫുദ്ധീൻ, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. സിനിമോട്ടോഗ്രാഫി, സംഗീതം, പശ്ചാത്തലസംഗീതം തുടങ്ങിയ ടെക്നിക്കല്‍ വശങ്ങളിലും റാണി മികവു പുലര്‍ത്തുന്നുണ്ട്. വിനായക് ഗോപാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജോനാഥൻ ബ്രൂസിന്റെ പശ്ചാത്തല സംഗീതം ആകാംക്ഷ ഇരട്ടിപ്പിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍, മേന മേലത്ത് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നു. മാജിക്ക് ടൈല്‍ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ വിനോദ് മേനോൻ, ജിമ്മി ജേക്കബ്, ശങ്കര്‍ രാമകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ പേരില്‍ മാത്രമല്ല സ്ത്രീ സാന്നിധ്യമുള്ളത്. സിനിമയിലുട നീളം തന്നെ ശക്തരായ ഒരുപിടി സ്ത്രീ കഥാപാത്രങ്ങളെ കാണാം എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത.  സ്ത്രീകളുടെ കരുത്തിന്റെ, സാഹോദര്യത്തിന്റെയൊക്കെ ആഘോഷം ഓരോ കാഴ്ചക്കാരനും നിറവേകുന്ന കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്.