നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിര്‍ണ്ണായക തെളിവുകള്‍ സമര്‍പ്പിച്ച് അന്വേഷണ സംഘം. കേസിലേയ്ക്ക് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരെ വലിച്ചിഴയ്ക്കാനുള്ള പ്രതിഭാഗത്തിന്റെ ശ്രമവും, പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപിനെ ദിലീപിന്റെ അഭിഭാഷകര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെയും ശബ്ദ സന്ദേശങ്ങളാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്നാണ് സൂചന.
വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങിനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.
വിവാഹ മോചനത്തിന് മുമ്പ് ദിലീപീന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടായിരുന്നോ എന്ന് അഭിഭാഷകന്‍ അനൂപിനോട് ചോദിക്കുന്നു. എന്നാല്‍ എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കാറുണ്ടായിരുന്നു എന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നു.
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്നാണ് വാദി ഭാഗത്തിന്റെ അവകാശ വാദം. ഇത് സാധൂകരിക്കുന്നതിനായി സംഭവ ദിവസം ദിലീപിന് പനിയും തൊണ്ട വേദനയുമായി ആശുപത്രിയില്‍ ആയിരുന്നു എന്നും, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു എന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു.
ഇതിനിടെ മഞ്ജുവിന് സിനിമയില്‍ മറ്റൊരാളുമായി പ്രണയം ഉണ്ടായിരുന്നതായി പറയണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നു. ഇത് അറിഞ്ഞു കൊണ്ടാണ് ദിലീപ് വിവാഹത്തിന് തയ്യാറായത്. ദിലീപ് മഞ്ജുവിന് വലിയ പിന്തുണ ജീവിതത്തില്‍ നല്‍കിയിരുന്നു. മഞ്ജുവിന്റെ പിടിവാശിയാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ കാരണമായതെന്ന് പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി നല്‍കി ക്കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നത് ഇന്നാണ്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി തള്ളിയത്. അന്വേഷണ സംഘം സമര്‍പ്പിച്ച നിര്‍ണായക ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി. കേസില്‍ കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും അന്വേഷണ സംഘം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട് എന്നാണ് സൂചന.