രാജ്യത്തെയാകെ ഞെട്ടിച്ച് കൊണ്ട് വീണ്ടും ഡീപ് ഫേക്ക് വീഡിയോകൾ. നടി ആലിയ ഭട്ടിന്റെ ഡീപ് ഫേക്ക് വീഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. താരത്തിന്റെ മുഖം പതിപ്പിച്ച അശ്ലീല വീഡിയോ പ്രചരിക്കുകയാണ്. വ്യാപകമായി പ്രചരിക്കുന്ന ആ വീഡിയോയിൽ കാണുന്ന പെൺകുട്ടി ആലിയ ഭട്ട് അല്ലെന്ന് മിക്ക നെറ്റിസൺസും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കണമെന്നും ആശങ്കയുണ്ടാക്കുന്നതാണ് ഇത്തരം വീഡിയോകൾ എന്നും സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.
രശ്‍മിക മന്ദാനയാണ് ഡീപ് ഫേക്കിന്റെ ക്രൂരത ആദ്യം നേരിട്ടത്. ഇത് ഭയാനകമായ അവസ്ഥയാണ് എന്നാണ് രശ്മിക വിഷയത്തോട് പ്രതികരിച്ചത്. ഇതുപോലെ വർത്തമാനകാലത്ത് സാങ്കേതികവിദ്യയുടെ ദുരുപയോഗത്താൽ ക്രൂരത നേരിടേണ്ട സാഹചര്യമുണ്ടാകുന്നത് എനിക്ക് മാത്രമല്ല നമ്മളോരോരുത്തർക്കും ഭീതിജനകമാണ്. ഞാൻ സ്‍കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്നുമായിരുന്നു അന്ന് രശ്‍മിക മന്ദാന പറഞ്ഞ്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് അന്ന് തന്നെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുകയും ഡീപ്‍ഫേക്കുകൾ തടയാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ടെന്നും പിന്നീട് നീക്കം ചെയ്യണം എന്നും പറഞ്ഞിരുന്നു.