കത്തി രാകാനുണ്ടോ?; ‘ചാണ’യ്ക്ക് വേറിട്ട പ്രമോഷനുമായി ഭീമന്‍ രഘു

സിനിമകളുടെ പ്രൊമോഷനുവേണ്ടി താരങ്ങള്‍ ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. എന്നാല്‍ താന്‍ സംവിധാന അരങ്ങേറ്റം നടത്തുന്ന ചിത്രത്തിനുവേണ്ടി ഒരു സംവിധായകന്‍ രംഗത്തിറങ്ങിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആ സംവിധായകന്‍ മറ്റാരുമല്ല ഭീമന്‍ രഘുവാണ്. താന്‍ സംവിധാനം ചെയ്യുന്ന…

സിനിമകളുടെ പ്രൊമോഷനുവേണ്ടി താരങ്ങള്‍ ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. എന്നാല്‍ താന്‍ സംവിധാന അരങ്ങേറ്റം നടത്തുന്ന ചിത്രത്തിനുവേണ്ടി ഒരു സംവിധായകന്‍ രംഗത്തിറങ്ങിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആ സംവിധായകന്‍ മറ്റാരുമല്ല ഭീമന്‍ രഘുവാണ്. താന്‍ സംവിധാനം ചെയ്യുന്ന ‘ചാണ’ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഭീമന്‍ രഘു രംഗത്തിറങ്ങിയത്. എന്നാല്‍ അദ്ദേഹം നടത്തിയതുപോലെയുള്ള ഒരു പ്രൊമോഷണല്‍ ക്യാംപെയ്ന്‍ അപൂര്‍വ്വമായിരിക്കും. ചാണ എന്ന സിനിമയ്ക്കുവേണ്ടി ഒരു യഥാര്‍ഥ ചാണയും ചുമലിലേറ്റി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു മലയാളികളുടെ പ്രിയതാരം.

ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നതും അദ്ദേഹം തന്നെയാണ്. അമ്മാ കത്തി രാകണമാ.. എന്ന വിളികേട്ട് പുറത്തിറങ്ങി നോക്കിയവര്‍ ആ കൗതുക കാഴ്ച കണ്ട് ഞെട്ടി. ടിപ് ടോപ്പ് വേഷത്തില്‍ കൂളിംഗ് ഗ്ലാസും ധരിച്ച് റോഡിലൂടെ ഒരു ചാണക്കാരന്‍. സൂക്ഷിച്ചുനോക്കിയപ്പോഴാണ് പലര്‍ക്കും ആളെ പിടികിട്ടിയത്. സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള സാക്ഷാല്‍ ഭീമന്‍ രഘു. ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങിയ രഘു തമ്മനത്തെ ഒരു ബാര്‍ബര്‍ ഷോപ്പിലെ കത്തിയും രാകിക്കൊടുത്തു. തന്നെക്കാണാന്‍ അടുത്ത് കൂടിയവരോട് തമാശകള്‍ പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി സെല്‍ഫിയുമെടുത്താണ് അദ്ദേഹം മടങ്ങിയത്.

ചാണ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തമ്മനത്തെ കെ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. കെ സ്റ്റുഡിയോയുടെ പ്രവര്‍ത്തകരാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇത്തരമൊരു കൗതുകം നിറഞ്ഞ പരിപാടി ആസൂത്രണം ചെയ്തത്. ഭീമന്‍ രഘു പുതിയ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചാണ. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.