ആണായാലും പെണ്ണായാലും സ്വകാര്യ ജീവിതവും രഹസ്യ ജീവിതവും നിങ്ങളുടെ സ്വാതന്ത്ര്യമാണ്, പക്ഷേ അതിന് അതിന്റേതായ റിസ്‌ക്കുണ്ട്: നടിയുടെ പീഡന പരാതിയില്‍ ഡോ. സൗമ്യ സരിന്‍

ആണായാലും പെണ്ണായാലും നിങ്ങളുടെ സ്വകാര്യ ജീവിതവും രഹസ്യ ജീവിതവും ഒക്കെ നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് ഡോ. സൗമ്യ സരിന്‍. പക്ഷെ അതിന് അതിന്റെതായ റിസ്‌കുകളും ഉണ്ടെന്ന് ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. താന്‍ പീഡനത്തിന് ഇരയായെന്ന നടിയുടെ വെളിപ്പെടുത്തലിനും…

ആണായാലും പെണ്ണായാലും നിങ്ങളുടെ സ്വകാര്യ ജീവിതവും രഹസ്യ ജീവിതവും ഒക്കെ നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് ഡോ. സൗമ്യ സരിന്‍. പക്ഷെ അതിന് അതിന്റെതായ റിസ്‌കുകളും ഉണ്ടെന്ന് ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. താന്‍ പീഡനത്തിന് ഇരയായെന്ന നടിയുടെ വെളിപ്പെടുത്തലിനും പരാതിക്കും പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ പോലീസ് അന്വേഷണം ആരംഭിച്ചതും, വിഷയത്തില്‍ പുറത്തുവരുന്ന പുതിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഡോക്ടര്‍ തന്റെ കാഴ്ചപ്പാട് കുറിപ്പായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

അതുകൊണ്ട് ഇവിടെ എനിക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും പറയാന്‍ ഇത്രയേയുള്ളൂ. നിങ്ങളുടെ സ്വകാര്യ ജീവിതവും രഹസ്യജീവിതവും ഒക്കെ നിങ്ങളുടെ സ്വാതന്ത്യമാണ്. പക്ഷെ അതിന് അതിന്റെതായ റിസ്‌കുകളും ഉണ്ട്. അത് ഉള്‍ക്കൊള്ളുക. ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയില്‍ ഇന്ന് പെണ്ണിനെ കണ്ടാല്‍ പണി ഇങ്ങനെ കിട്ടും. സംശയമില്ല. അത് ആയിരത്തില്‍ ഒരാള്‍ക്ക് ആയിരിക്കാം. പക്ഷെ അത് നിങ്ങള്‍ ആവാമല്ലോ!

‘എല്ലാവര്‍ക്കും മൂന്ന് തരം ജീവിതങ്ങള്‍ ഉണ്ട്. പബ്ലിക് ലൈഫ്, പേര്‍സണല്‍ ലൈഫ്, സീക്രെട് ലൈഫ്.’ – മോഹന്‍ ലാലിന്റെ പുതിയ ചിത്രമായ ട്വല്‍ത് മാനിന്റെ ടീസര്‍ വാചകമാണ്.
‘നമുക്ക് ജീവിതം ഉണ്ടെന്ന് തന്നെ തോന്നുന്നത് നമ്മെ എല്ലാം മറന്ന് സ്‌നേഹിക്കാന്‍ ഒരാള്‍ ഉണ്ടാകുമ്പോഴാണ്.’ ഇത് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്തപ്പോള്‍ വായിച്ച ഒരു വാചകമാണ്…
ഈ രണ്ട് വാചകങ്ങളും ഒറ്റക്ക് ഒറ്റക്ക് എടുത്തു നോക്കിയാല്‍ ഒരു ബന്ധവും തോന്നില്ല. പക്ഷെ ഒരുമിച്ചു വായിച്ചു നോക്കിയാല്‍ നമുക്ക് ചുറ്റും ഇന്ന് നടക്കുന്ന പല സംഭവങ്ങളും ഈ രണ്ട് വാചകങ്ങളെ ചുറ്റിപറ്റി ആണ് നടക്കുന്നതെന്ന് മനസ്സിലാവും.

പറഞ്ഞു വരുന്നത് പുതിയ വിജയ് ബാബു വിഷയത്തെ പറ്റി തന്നെ ആണ്…
രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ ചേരി തിരിഞ്ഞു അടിയാണ്. ഒരു വശത്തു പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍. മറുവശത്തു എതിര്‍ഭാഗവും.

ഇവര്‍ എല്ലാവരും Section 375 എന്ന സിനിമ കാണുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. വളരെയധികം സമാനമായ സംഭവമാണ് ആ സിനിമയുടെ പ്ലോട്ട്. ഇവിടെ ആരു ശെരി ആരു തെറ്റ് എന്നതിനേക്കാള്‍ എന്താണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന ചര്‍ച്ച ആണ് വേണ്ടതെന്നു തോന്നുന്നു.

നമുക്ക് ആ രണ്ടാമത്തെ വാചകം ഒന്ന് നോക്കാം. നമ്മളെല്ലാം സ്‌നേഹത്തിനും കരുതലിനും വേണ്ടി ജീവിക്കുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. എത്രയൊക്കെ ശാക്തീകരണം എന്ന് ഉച്ചത്തില്‍ പറഞ്ഞാലും നമ്മളില്‍ അധിക ശതമാനം സ്ത്രീകളും ഈ സ്‌നേഹത്തിലും കരുതലിനും അടിമപ്പെടുന്നവരാണ്. പ്രത്യേകിച്ച് ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്നു എന്ന അവസ്ഥയില്‍. ദുഷ്ട ലാക്കോടെ വരുന്ന സ്‌നേഹബന്ധങ്ങള്‍ പോലും പലപ്പോഴും അവള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല.

പ്രണയത്തില്‍ അകപ്പെട്ട സ്ത്രീകളെ പോലെ സാഹസികതയും ധൈര്യവും ആരും കാണിക്കാറുണ്ടെന്നു തോന്നുന്നില്ല. പലപ്പോഴും അത് അന്ധവും അവരെ തന്നെ അപകടത്തില്‍ പെടുത്തുന്നതും ആയാല്‍ പോലും. അവനവനെ കുറിച്ചുള്ള ചിന്ത ആ സമയം സ്ത്രീകള്‍ ഉപേക്ഷിക്കാറുണ്ട്. എല്ലാം ആ ബന്ധം ആയിപോകുന്ന ഒരവസ്ഥ.

എല്ലാ പുരുഷന്മാരും ദുഷ്ടലാക്കോടെ ആണ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതെന്നു ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമില്ല. പക്ഷെ സ്ത്രീകളെ പോലെ അന്ധമാവാറില്ല അവരുടെ സ്‌നേഹം.
ഇത്തരത്തില്‍ സ്‌നേഹത്തിനു വേണ്ടി നടത്തുന്ന തിരച്ചിലുകള്‍ ആണ് നമ്മെ ആദ്യം പറഞ്ഞ ആ സീക്രെട് ലൈഫില്‍ കൊണ്ട് ചെന്നെത്തിക്കുന്നത്. ഇന്ന് നമുക്ക് ചുറ്റും കാണുന്ന നല്ലൊരു ശതമാനം മനുഷ്യരും അത്തരത്തില്‍ ഒരു രഹസ്യജീവിതവുമായി മുന്നോട്ട് പോകുന്നവരാണ്. സെലിബ്രിറ്റികളുടെ പോലെ അവ നാട്ടുകാര്‍ അറിയുന്നില്ലെന്നു മാത്രം.

ഈ ബന്ധവും അത്തരത്തില്‍ ഉള്ള ഒരു ബന്ധം ആയിരുന്നിരിക്കണം. ടോക്‌സിക് ആയ ഒന്ന്…അതുകൊണ്ട് തന്നെ തടഞ്ഞു കൂടായിരുന്നോ ഇറങ്ങി പോന്നുകൂടായിരുന്നോ എന്ന പെണ്കുട്ടിയോടുള്ള ചോദ്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇവിടെ ഇല്ല. കാരണം അധിക പേര്‍ക്കും അതിന് കഴിയില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവര്‍ ആ ആണിന് അടിമപ്പെട്ടിരിക്കും.

സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ക്ക് മാത്രമായി വഴങ്ങിക്കൊടുത്തു പിന്നെ പീഡിപ്പിച്ചേ എന്ന് കരയുന്നു എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. കാരണം അത്തരത്തില്‍ വഴങ്ങി കൊടുക്കുന്നവര്‍ അതിലെ ചതി അറിയാന്‍ കൂടി സാമര്‍ത്യവും കഴിവും ഉള്ളവര്‍ ആയിരിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. പക്ഷെ മാനസികമായി കൂടി അടിമപ്പെടുന്നവര്‍ ആണ് പിന്നീട് ഇത്തരത്തില്‍ തിരിച്ചടിക്കുന്നത്. കാരണം വഞ്ചിക്കപ്പെട്ടു അല്ലെങ്കില്‍ അപമാനിക്കപ്പെട്ടു എന്ന ചിന്ത വരാന്‍ കൂടുതല്‍ സാധ്യത അവര്‍ക്ക് തന്നെ ആണ്.

പിന്നെ ഇപ്പൊ എന്ത് സംഭവിച്ചു എന്നതാണെങ്കില്‍ അത് അവര്‍ക്ക് മാത്രമേ അറിയൂ.. പക്ഷെ സാധ്യതകള്‍ ഇവയാകാം. പൊതുവെ ഒരു ബന്ധം വഷളാകുന്നത് പിരിയേണ്ട സമയം വരുമ്പോഴാണ്. ബന്ധത്തില്‍ ഇരുന്നപ്പോള്‍ കാണിച്ചിരുന്ന ഒരു സ്‌നേഹവും മര്യാദയും പലപ്പോഴും അവിടെ സ്ത്രീകള്‍ക്ക് കിട്ടാറില്ല. വളരെ എളുപ്പത്തില്‍ അവര്‍ തിരസ്‌കരിക്കപ്പെടുന്നു. അതുവരെ ഇല്ലാത്ത ഭാര്യയും അമ്മയും കുട്ടിയും കുടുംബവും സമൂഹവും ഒക്കെ പുരുഷന്‍ അവള്‍ക്ക് മുമ്പില്‍ തന്നെ ഗതികേടായി നിരത്തും.

ആണുങ്ങള്‍ക്ക് ഇത്തരം ബന്ധങ്ങളില്‍ നിന്നുള്ള തിരിഞ്ഞു നടപ്പ് സ്വതവേ എളുപ്പമാണ്. പക്ഷെ പെണ്ണുങ്ങള്‍ക്ക് അങ്ങിനെ അല്ല. അവര്‍ അവിടെ കുടുങ്ങി പോകും. പലപ്പോഴും തകര്‍ന്നു പോകും. ഇത്രയും കാലം താന്‍ വഞ്ചിക്കപെടുകയായിരുന്നു എന്ന ചിന്ത അവരെ പ്രാന്ത് പിടിപ്പിക്കും. പലരും സാവധാനം സമയമെടുത്ത് അതില്‍ നിന്നും കര കയറും. പലരും മുങ്ങിപോകും. ചിലര്‍ പ്രതികരിക്കും. ആ പ്രതികരണങ്ങള്‍ പലവിധമാകും. ഇതൊക്കെ ആണ് ഇന്ന് നാം ചുറ്റും കണ്ട് കൊണ്ടിരിക്കുന്നത്. അപ്പോള്‍ പ്രതികരണം അയാള്‍ക്ക് നേരെ നിയമപരമായി നീങ്ങാന്‍ ആണെങ്കില്‍ അതിനെ തെറ്റ് പറയുന്നതെങ്ങനെ?

അതുകൊണ്ട് ഇവിടെ എനിക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും പറയാന്‍ ഇത്രയേയുള്ളൂ. നിങ്ങളുടെ സ്വകാര്യ ജീവിതവും രഹസ്യജീവിതവും ഒക്കെ നിങ്ങളുടെ സ്വാതന്ത്യമാണ്. പക്ഷെ അതിന് അതിന്റെതായ റിസ്‌കുകളും ഉണ്ട്. അത് ഉള്‍ക്കൊള്ളുക. ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയില്‍ ഇന്ന് പെണ്ണിനെ കണ്ടാല്‍ പണി ഇങ്ങനെ കിട്ടും. സംശയമില്ല. അത് ആയിരത്തില്‍ ഒരാള്‍ക്ക് ആയിരിക്കാം. പക്ഷെ അത് നിങ്ങള്‍ ആവാമല്ലോ!

സൊ, അവനവനെ കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ മാത്രം തലയില്‍ വക്കുക. അനാവശ്യ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക. ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോരുമ്പോഴും അതുവരെ കാണിച്ച സ്‌നേഹം നിലനിര്‍ത്തുക. പങ്കാളിക്ക് അര്‍ഹിക്കുന്ന മാന്യതയും ബഹുമാനവും നല്‍കുക.

ആവശ്യം കഴിയുമ്പോള്‍ സമ്മതം പോലും ചോദിക്കാതെ കൊണ്ട് പോയി കളയാന്‍ പൂച്ച കുട്ടികള്‍ അല്ല പെണ്ണുങ്ങള്‍…
പണി കിട്ടിയിരിക്കും!