Film News

ആറുമണി മുതല്‍ പത്തുമണി വരെയുള്ള സീരിയലുകളില്‍ ദളിതനോ മുസ്ലിമോ ഉണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവര്‍ണ്ണ ഫാസിസ്റ്റ് ഭരണകൂടം- നടി ഗായത്രി

മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള നടിയാണ് ഗായത്രി വര്‍ഷ. ടെലിവിഷന്‍ ചാനലുകളിലെ സംഘപരിവാര്‍ ഭീകരത തുറന്നുകാട്ടിയിരിക്കുകയാണ് ഗായത്രി ഇപ്പോള്‍. മലയാള ടെലിവിഷനില്‍ ആറ് മണി മുതല്‍ 10 മണി വരെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളില്‍ കാട്ടുന്ന സംഘപരിവാര്‍ ഭീകരതയാണ് താരം പറയുന്നത്.

സീരിയലുകളില്‍ ന്യൂനപക്ഷക്കാരന്റെയോ ദളിതന്റെയോ മുസ്ലിമിന്റെയോ കഥപറയാന്‍ ശ്രമിക്കുന്നുണ്ടോ എന്നും നടി ചോദിക്കുന്നു. മാറ് മുറിച്ച് തന്റെ നഗ്‌നത മറയ്ക്കാനുള്ള അവകാശം തനിക്ക് വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാള്‍ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനില്‍ നമ്മള്‍ കാണുന്നുണ്ടോ? എന്നെല്ലാം നടി ചോദിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഗായത്രി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഞാനടക്കമുള്ളവര്‍ അഭിനയിക്കുന്ന സീരിയലുകളില്‍ ഒരു ന്യൂനപക്ഷ കഥയുണ്ടോ? മുസ്ലിമിന്റെയോ ക്രിസ്ത്യന്‍ന്റെയോ കഥയുണ്ടോ? നാല്പതോളം എന്റര്‍ടെന്‍മെന്റ് ചാനലുകള്‍ മലയാളത്തിലുണ്ട്. ഒരു ദിവസം മുപ്പത്തിയഞ്ചോളം സീരിയലുകള്‍ എല്ലാവരും കാണുന്നുണ്ട്. ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, നമ്മളെ അവര്‍ കാണിക്കുന്നു എന്നാണെന്നും നടി പറയുന്നു.

ആറുമണി മുതല്‍ പത്തുമണി വരെയുള്ള എല്ലാ സീരിയലുകളും കാണുന്നവര്‍ നമുക്കിടയിലുണ്ട്. ഇതിനകത്ത് ഏതെങ്കിലും ഒരു സീരിയലില്‍ ഒരു മുസല്‍മാന്‍ കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രം ഉണ്ടോ? ഒരു പള്ളീലച്ഛനോ മൊല്ലാക്കയോ ഉണ്ടോ? ഒരു ദളിതനുണ്ടോ? മാറ് മുറിച്ച് എന്റെ നഗ്‌നത മറയ്ക്കാനുള്ള അവകാശം എനിക്ക് വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാള്‍ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനില്‍ നമ്മള്‍ കാണുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടാണത്? നടി ചോദിക്കുന്നു.

അവരാരും കാണാന്‍ കൊള്ളില്ലേ? എന്റെയൊക്കെ തലമുറ സിനിമ കണ്ടു വളര്‍ന്നിരുന്ന സമയത്ത് ഏറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാല്‍ ഞാന്‍ സൂര്യ എന്ന നടിയാണെന്ന് പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പട നായിക. നല്ല ആര്‍ജ്ജവമുള്ള പെണ്ണായിരുന്നില്ലേ അവള്‍. അങ്ങനെയൊരു നായികയെ നിങ്ങള്‍ ഏതെങ്കിലും സീരിയലില്‍ കാണുന്നുണ്ടോ. സുന്ദരി എന്ന പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊണ്ടുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത്.

പൊട്ട് തൊടിയിച്ച് പട്ട് സാരി ഉടുപ്പിച്ച് സിന്ദൂരം കുറിയണിയിച്ച് ഒരു സവര്‍ണ്ണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. ചുമ്മാതെയാണോ അങ്ങനെ ഇറക്കുന്നത്. അതൊന്നും വെറുതെയല്ല. ഒരു ട്രയാങ്കിള്‍ ആണ് അതെല്ലാം തീരുമാനിക്കുന്നത്. നമ്മള്‍ എപ്പോഴും കരയുന്നതും എപ്പോഴും ഭയപ്പെടുന്നതും ഭീതിപ്പെടുന്നതും എങ്ങനെ ജീവിക്കും എന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ ആ 126 വ്യക്തികള്‍ക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്, കോര്‍പ്പറേറ്റുകള്‍.

ഇതില്‍ ഒന്നോ രണ്ടോ മൂന്നോ കോര്‍പ്പറേറ്റുകള്‍ കാര്യങ്ങള്‍ തീരുമാനിക്കും, റിലയന്‍സ് തീരുമാനിക്കും അദാനിയും അംബാനിയും തീരുമാനിക്കും വേണമെങ്കില്‍ ടാറ്റയും തീരുമാനിക്കും. അതാണ് ത്രികോണത്തിന്റെ ഒരു കോണ്‍. ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും സവര്‍ണ്ണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തില്‍ നമ്മുടെ ഏഷ്യാനെറ്റ് കാണും, സ്റ്റാറുണ്ടാവും സീ ടി.വിയും സണ്‍ ഗ്രുപ്പുമുണ്ടാവും, അങ്ങനെ ബാക്കിയുള്ള ചാനലുകളും അതിലെ വിഭവങ്ങളെല്ലാം കാണും,’ ഗായത്രി ചൂണ്ടിക്കാട്ടുന്നു.

ഈ പറഞ്ഞ കോര്‍പ്പറേറ്റുകളാണ് ചാനലുകള്‍ക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നത്. ഏറ്റവും സ്വകാര്യമായി വെച്ചിരിക്കുന്ന ക്രോസ്സ് മീഡിയ ഓണര്‍ഷിപ്പിലൂടെ അവര്‍ ചാനലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഗവണ്‍മെന്റിന്റെ ഗ്യാരണ്ടിയിലാണ് കോര്‍പ്പറേറ്റുകള്‍ പൈസ നല്‍കുന്നത്. ഗവണ്‍മെന്റ് കോര്‍പ്പറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. നരേന്ദ്രമോദിയുടെ ഭരണകൂടം കോര്‍പ്പറേറ്റ് വേള്‍ഡുകള്‍ക്ക് മുന്നില്‍ ചെന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നു. നമ്മുടെ സാംസ്‌കാരിക ലോകത്തെ കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഭരണകൂടം അടിയറവുവെക്കുന്നെന്നും ഗായത്രി വീഡിയോയില്‍ പറയുന്നു.

Trending

To Top