‘ആ കുട്ടി തവിട് പൊടി പോലെയായി, ഇനി എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റില്ല’; ദുരന്തങ്ങള്‍ക്കൊടുവില്‍ ജീവിതം തിരിച്ചുപിടിച്ച കഥ പറഞ്ഞ് ഹനാന്‍

പഠന ചെലവ് കണ്ടെത്താന്‍ മീന്‍ വില്‍പന നടത്തിയ ഹനാനെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. എന്നാല്‍ ഇന്ന് ഹനാന്റെ ജീവിതം ആകെ മാറി. ഏറ്റവും പുതിയതായി ഹനാന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് വൈറലായത്. ഇതിനെ…

പഠന ചെലവ് കണ്ടെത്താന്‍ മീന്‍ വില്‍പന നടത്തിയ ഹനാനെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. എന്നാല്‍ ഇന്ന് ഹനാന്റെ ജീവിതം ആകെ മാറി. ഏറ്റവും പുതിയതായി ഹനാന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് വൈറലായത്. ഇതിനെ പ്രശംസിച്ചും, വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മീന്‍ കച്ചവടത്തിനും, ഇപ്പോള്‍ പുറത്തുവന്ന വീഡിയോയ്ക്കും ഇടയില്‍ ഹനാന്‍ തന്റെ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ അനുഭവിച്ചിരുന്നു. പഠിക്കാന്‍ ചെലവില്ലാതെ മീന്‍ വില്‍പന നടത്തിയ പെണ്‍കുട്ടിയില്‍ നിന്നും ഇന്നത്തെ ഹനാനിലേക്കുള്ള രൂപമാറ്റം പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല.

ബിഎ ഒന്നാം വര്‍ഷം പഠിയ്ക്കുന്ന സമയത്താണ് ഹനാന്‍ മീന്‍ വില്‍പന നടത്തി വൈറലായത്. ഇപ്പോള്‍ ബി എ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഹനാന്‍. അതിനിടയില്‍ ആണ് ഹനാന് വാഹനാപകടം സംഭവിയ്ക്കുന്നത്. നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടന്ന കിടപ്പിലായതോടെ ഇനി എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. 21 വയസ്മാത്രമുണ്ടായിരുന്ന ഹനാന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവിടെ നിന്നും പിന്നങ്ങോട്ട് ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെണ്‍കുട്ടി. ഇപ്പോഴിതാ താന്‍ പിന്നിട്ട കനല്‍വഴികളെക്കുറിച്ച് പറയുകയാണ് ഹനാന്‍.

‘അപകടം പറ്റിയ സമയത്ത് പ്രകൃതി ചികിത്സയും മറ്റുമെല്ലാം നോക്കിയിരുന്നു. അതിന് കാരണം ഇഗ്ലീഷ് മെഡിസിന്‍സില്‍ എനിക്കുണ്ടായിരുന്നത് പെയിന്‍ കില്ലറുകള്‍ മാത്രമാണ്. സര്‍ജറിയ്ക്ക് ശേഷം പറഞ്ഞത് ഇനിയൊന്നും ചെയ്യാനില്ല, ഇനി ഇങ്ങനെ കിടക്കാം എന്നാണ്. ഒത്തിരി ഇംഗ്ലീഷ് മരുന്നുകള്‍ ശരീരത്തിലേക്ക് ചെല്ലാന്‍ തുടങ്ങിയതോടെയാണ് പ്രകൃതി ചികിത്സയിലേക്ക് മാറിയത്. അധികം വേദന വന്നാല്‍ മാത്രമേ വേദനയുടെ ഗുളികകള്‍ കഴിക്കാവൂ എന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. വേദന സഹിക്കാന്‍ പറ്റാതെയായതോടെയാണ് പ്രകൃതി ചികിത്സ തേടിപ്പോയത്’ എന്നും ഹനാന്‍ പറഞ്ഞു.

സഹായത്തിന് ഡോക്ടര്‍മാരോ സുഹൃത്തുക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ആത്മവിശ്വാസം വീണ്ടെടുത്ത് എഴുന്നേറ്റ് നില്‍ക്കാം എന്ന അവസ്ഥയില്‍ ആയപ്പോള്‍ ആണ് ജിമ്മില്‍ പോകാം എന്ന് തീരുമാനിച്ചത് എന്നും ഹനാന്‍ പറയുന്നു. ‘ജിമ്മില്‍ പോയാല്‍ ശരീരം നന്നാവും എന്നൊന്നും അറിയില്ലായിരുന്നു, മാസ്റ്ററുമായി സംസാരിച്ച ശേഷമാണ് ആത്മവിശ്വാസം വന്നത്. വളഞ്ഞ് നില്‍ക്കുന്ന പരുവത്തില്‍ ആണ് ജിമ്മില്‍ എത്തിയത്. എന്നെ നേരെ നില്‍പിയ്ക്കാന്‍ പറ്റുമോ എന്നാണ് ട്രെയിനറോട് ചോദിച്ചത്. ട്രെയനര്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം, അതിലും മികച്ച രീതിയില്‍ ചെയ്ത് ട്രെയിനറുടെ ആത്മവിശ്വാസം കൂട്ടിയെടുത്തു. രണ്ടാഴ്ച കൊണ്ട് മാറ്റങ്ങള്‍ കണ്ടു തുടങ്ങുകയായിരുന്നു’ എന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

നട്ടെല്ലിന് വളഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ താന്‍ കേട്ട നെഗറ്റീവ് കമന്റുകളാണ് ജിം വരെ എത്തിച്ചതെന്നും ഹനാന്‍ വ്യക്തമാക്കി. ‘ആ കുട്ടി തവിട് പൊടി പോലെയായി, ഇനി എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റില്ല. ജീവിതം തീര്‍ന്നു’ എന്നൊക്കെയുള്ള കമന്റുകള്‍ തന്നെ എത്ര വേദനിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ലെന്നും അത് അനുഭവിച്ചാല്‍ മാത്രമേ മനസിലാകു എന്നും ഹനാന്‍ പറയുന്നു. പക്ഷെ ഇപ്പോള്‍ താന്‍ വിമര്‍ശകരെ ഇഷ്ടപ്പെടുന്നുവെന്നും വിമര്‍ശിക്കുന്നവര്‍ തന്നെയാണ് തന്നെ കൂടുതല്‍ ശക്തയാക്കിയതെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.