കെ.ജി.എഫ് ആദ്യ ഭാഗം തീര്‍ത്ത റെക്കോര്‍ഡ് പെരുമഴകളുടെ ഓളങ്ങള്‍ അടങ്ങിയിട്ടില്ല. അതിന് ശേഷമെത്തിയ രണ്ടാം ഭാഗമാകട്ടെ തിയേറ്റര്‍ റിലീസ് ദിവസം മുതല്‍ കടപുക്കി വീഴ്തിയത് പാന്‍ ഇന്ത്യാ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടങ്ങള്‍. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തും തന്റെതായ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് കെ.ജി.എഫ്. യാഷ് എന്ന നടനാകട്ടെ, തകര്‍ത്ത് എറിഞ്ഞത് സിനിമാ ലോകത്തെ കുത്തയായി കരുതിയിരുന്ന റെക്കോര്‍ഡുകളുടെ നീണ്ട നിരകളെയും.
കേരളത്തില്‍ മോഹന്‍ലാലിനെയും പിന്നിലാക്കി യാഷിന്റെ തേരോട്ടം തുടരുകയാണ്. കേരളത്തിന്റെ എക്കാലത്തേയും ഓപ്പണിംഗ് കളക്ഷന്‍ റെക്കോഡാണ് കെ.ജി.എഫ് മറികടന്നത്. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. മലയാളത്തിലെ മികച്ച ഓപ്പണ്‍ കളക്ഷന്‍ റെക്കോര്‍ഡായി 7 കോടി രൂപ ആയിരുന്നു ഒടിയന്‍ നേടിയത്.
എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഒടിയന്റെ റെക്കോഡ് തകര്‍ത്തിരിക്കുകയാണ്. ഒടിയന്‍ ആദ്യ ദിനം നേടിയത് 7 കോടി രൂപയാണെങ്കില്‍ കെ.ജി.എഫ്. 2-ാം ഭാഗം 7.3 കോടി മറികടന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരനായ പൃഥ്വിരാജ് ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഒരേ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റിന്റെ കേരളത്തിലെ നേട്ടവും കെ.ജി.എഫ് മറികടന്നു. ആദ്യ ദിനം കേരളത്തില്‍നിന്നും ബീസ്റ്റ് നേടിയത് 6 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസത്തില്‍ തന്നെ ഇന്ത്യയില്‍നിന്ന് മാത്രമായി 134 കോടി രൂപയും കളക്ഷന്‍ തുകയായി കെ.ജി.എഫ് നേടിക്കഴിഞ്ഞു.
സിനിമ അതിന്റെ തേരോട്ടം തുടരുമ്പോള്‍ ചിത്രത്തിനെ കുറിച്ചുള്ള സംവിധായകന്‍ പ്രശാന്ത് നീലിന്റെ വാക്കുകള്‍ വൈറലാവുകയാണ്. സാധാരണ ഒരു കന്നഡ ചിത്രം എന്ന നിലയിലായിരുന്നു കെ.ജി.എഫിനെ കുറിച്ച് പദ്ധതി ഇട്ടിരുന്നതെന്ന് പ്രശാന്ത് നീല്‍ പറയുന്നു. ഒരു ഭാഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആലോചിച്ച സിനിമ പടി പടി ആയാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്.
അതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മ്മാതാവായ വിജയ് കിരഗണ്ടൂരിനും നായകന്‍ യാഷിനുമാണ്. മാനുഷിക വശമാണ് ഇത്രയും വലിയ സിനിമയില്‍ ആദ്യം ചേര്‍ത്തത്. ജീവിത ഗന്ധിയായ ചിത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാനുഷികതയാണ് എല്ലാ ഘടകങ്ങളെയും കൂട്ടി യോജിപ്പിച്ചു നിര്‍ത്തുന്നതെന്ന് പ്രശാന്ത് പറയുന്നു.
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉയരുമോ എന്നത് റിലീസിന് മുമ്പ് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ കുറിച്ച് ആദ്യ പകുതിയില്‍തന്നെ എഴുതിയിരുന്നു. എന്നാല്‍ സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാള്‍ വേണം എന്നതിനാലാണ് രവീണ ടണ്ഠനെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.