നഞ്ചിയമ്മയ്ക്ക് പിച്ച് അനുസരിച്ച് പാടാന്‍ കഴിയില്ല! സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഇത് അപമാനം!!! ലിനു ലാല്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്ത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു ലാല്‍…

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്ത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു ലാല്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ലിനു ലാല്‍ വിയോജിപ്പ് വ്യക്തമാക്കിയത്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു.

കുട്ടിക്കാലം മുതലേ സംഗീതത്തെ തങ്ങളുടെ ജീവിതമായി കണ്ടിട്ടുള്ള നിരവധി പേരുണ്ടെന്നും അവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്നും ലിനു പറയുന്നു. ഒരു മാസം അനുവദിച്ചാലും നഞ്ചിയമ്മയ്ക്ക് ഒരു സാധാരണ പാട്ട് പഠിച്ച് പാടാന്‍ കഴിയില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്നും ലിനു ആരോപിക്കുന്നു,

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍ എന്നും ലിനു പറയുന്നു.

പുതിയൊരു സോങ് കംബോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അവരുടേ പേരെടുത്ത് ഞാന്‍ പറഞ്ഞത് അവര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്നല്ല പറയുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്ക് ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോള്‍ അപമാനമായി തോന്നില്ലേ എന്ന് എനിക്ക് തോന്നെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണെന്നും ലിനു പറയുന്നു. ലിനുവിന്റെ അഭിപ്രായങ്ങളെ പലരും പിന്തുണയ്ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.