നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു എന്ന് പറയുന്ന വാദം ബാലിശമാണെന്ന് രാഹുല്‍ ഈശ്വര്‍. ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ സാങ്കേതിക വിദഗ്ധരെ സമീപിക്കാന്‍ പൊലീസ് എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണര്‍ എന്നിവരുമായുള്ള സംഭാഷണവും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. എന്നാല്‍ നല്ല ഒരു എക്സ്പേര്‍ട്ടിനെ വെച്ച് പരിശോധിച്ചാല്‍ ചാറ്റ് റിക്കവര്‍ ചെയ്യാമല്ലോ എന്നും എന്തുകൊണ്ടാണ് പൊലീസ് അത് ചെയ്യാത്തത് എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. ഈ 12 പേരുടെ ഫോണുകള്‍ ദിലീപിനെ പോലെ അവരുടെ ഫോണിലും ചാറ്റ് ഉണ്ടാകുമല്ലോ. ഒരുപാട് കാര്യങ്ങള്‍ സ്റ്റോര്‍ ചെയ്യുമല്ലോ. പൊലീസ് ഈ ഏഴ് ചാറ്റുകള്‍ തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
ഏതൊരു എക്സ്പേര്‍ട്ടിനും അത് റിട്രീവ് ചെയ്യാന്‍ പറ്റുമല്ലോ. ദിലീപിന്റെ ഫോണില്‍ നിന്നല്ലേ പോയിട്ടുള്ളൂ. ദിലീപിന്റെ ഫോണില്‍ നിന്നോ അല്ലെങ്കില്‍ അപ്പുറത്തുള്ള ആളുടെ ഫോണില്‍ നിന്നോ അത് തിരിച്ചെടുക്കാമല്ലോ. അതിന്റെ സര്‍വറില്‍ സ്പേസില്‍ കാണും. യഥാര്‍ത്ഥത്തില്‍ അപര്‍ണയെ (റിപ്പോര്‍ട്ടര്‍ ടിവി മാധ്യമ പ്രവര്‍ത്തക) പോലുള്ള മാധ്യമ പ്രവര്‍ത്തകരെ പറ്റിക്കാന്‍ വേണ്ടിയാണ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു എന്നൊക്കെ പറയുന്നത്. അതിനായാണ് ഏഴ് ചാറ്റുകള്‍ തിരിച്ചുകിട്ടാത്ത വിധം ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നാളെ കേസ് തോല്‍ക്കുമ്പോള്‍ പൊലീസ് പറയും ആ ചാറ്റ് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ മല മറിച്ചേനെ. ഈ ചാറ്റുകളൊന്നും റിട്രീവ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത്യാവശ്യം നല്ല എക്സ്പേര്‍ട്ടിന് കൊടുത്താല്‍ മതി. പക്ഷെ പൊലീസിന് ആ ചാന്‍സ് ഉപയോഗിക്കാനാല്ല താല്‍പര്യം. പുകമറ സൃഷ്ടിച്ച് ദിലീപ് തെറ്റ് ചെയ്തുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസിന് കാണിക്കേണ്ടത്. ചാറ്റുകള്‍ ദിലീപ് ഡിലീറ്റ് ചെയ്തത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. ഈ ചാറ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ഗൗരവം പൊലീസിനുണ്ടെങ്കില്‍ ആ 12 പേരെ വിളിച്ച് ഫോണ്‍ പരിശോധിച്ചാല്‍ പോരെ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.