അമ്മ തന്ന സുഗന്ധക്കൂട്ട്, ഊര്‍മ്മിള ഉണ്ണിയുടെ വശ്യഗന്ധി

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഊര്‍മ്മിള ഉണ്ണി. നടി സംയുക്ത വര്‍മ്മയുടെ ചിറ്റ കൂടിയാണ് ഊര്‍മ്മിള ഉണ്ണി. ഇപ്പോഴിതാ ഊര്‍മ്മിള ഉണ്ണി വശ്യഗന്ധിയെന്ന പേരില്‍ സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ്.…

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഊര്‍മ്മിള ഉണ്ണി. നടി സംയുക്ത വര്‍മ്മയുടെ ചിറ്റ കൂടിയാണ് ഊര്‍മ്മിള ഉണ്ണി. ഇപ്പോഴിതാ ഊര്‍മ്മിള ഉണ്ണി വശ്യഗന്ധിയെന്ന പേരില്‍ സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ്. ഇതിന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് ഊര്‍മ്മിള തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഊര്‍മ്മിളയുടെ വാക്കുകള്‍,

‘വലിയ കച്ചവടസാധ്യതയൊന്നും പരിഗണിച്ചല്ല ഞാനിത് തുടങ്ങിയിരിക്കുന്നത്. ആവശ്യക്കാര്‍ എന്നെ സമീപിച്ചാല്‍ ലഭ്യമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം. അടുത്ത ആഴ്ച മുതല്‍ കൊടുത്തു തുടങ്ങും. ഇതിനോടകം കുറേയധികം ഓര്‍ഡര്‍ വന്നു കഴിഞ്ഞു. ഒരു കമ്പനിയുമായി സഹകരിച്ചാണ് നിര്‍മാണം. എന്റെ മണമാണ് അത്. അമ്മ പകര്‍ന്നു തന്ന സുഗന്ധക്കൂട്ട്. സിനിമയിലും സീരിയലിലുമൊക്കെ ‘ഊര്‍മിളച്ചേച്ചിയുടെ മണം’ എന്നാണ് പറയുക. മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. ഞാനാണെങ്കില്‍ അതെന്റെ മാത്രം ഒരു പ്രത്യേകതയായി കൊണ്ടു നടക്കുകയായിരുന്നു. അതൊരു കുഞ്ഞ് കുപ്പിയിലാക്കിയാണ് ലൊക്കേഷനില്‍ കൊണ്ടു പോകുക. ആര്‍ക്കും അതിന്റെ രഹസ്യം പറഞ്ഞു കൊടുത്തിട്ടില്ല. ഇപ്പോള്‍ അതിന്റെ പകര്‍പ്പ് തയാറാക്കിയാണ് ഊര്‍മ്മിളാ ഉണ്ണീസ് ‘വശ്യ ഗന്ധി’ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നത്.
എന്റെ അമ്മ മനോരമ തമ്പുരാട്ടിയാണ് ഈ കൂട്ട് ഉണ്ടാക്കിത്തന്നത്. അമ്മ ചന്ദനത്തൈലമുള്‍പ്പടെ ചെറിയ ഒന്നു രണ്ടു വസ്തുക്കള്‍ ചേര്‍ത്തു വച്ച് ഒരു ഓയില്‍ പോലെയാണതു തയാറാക്കിയിരിക്കുന്നത്. ഊര്‍മ്മിളാ ഉണ്ണീസ് ‘വശ്യ ഗന്ധി’ സ്‌പ്രേയാണ്. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമാ താരത്തിന്റെ പേരില്‍ പെര്‍ഫ്യൂം വരുന്നത്. അമിതാഭ് ബച്ചന്റെ പേരിലൊക്കെയുണ്ട്. അതു കണ്ടപ്പോഴാണ് ക്രേസ് തോന്നിയത്. മലയാളത്തില്‍ ആദ്യം എന്റെ പേരില്‍ വേണം എന്നാഗ്രഹിച്ചു. സാരിയില്‍ മ്യൂറല്‍ പെയിന്റിങ് ഉള്‍പ്പടെയുള്ള പല ട്രേന്‍ഡുകള്‍ക്കും കേരളത്തില്‍ സ്വീകാര്യതയുണ്ടാക്കിയത് ഞാനാണ്. ഇതും അങ്ങനെയൊരു ഐഡിയയാണ്.