വടകര തിയേറ്ററില്‍ ഹൃദയത്തിന്റെ പകുതിക്ക് വെച്ച് ആളുകള്‍ ഇറങ്ങിപ്പോയി; വിനീത് ശ്രീനിവാസന്‍

ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, റിലീസ് സംബന്ധിച്ച് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രണവ്…

ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, റിലീസ് സംബന്ധിച്ച് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായെത്തിയത്.

ചിത്രത്തില്‍ ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവര്‍ത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. ഇതുമൂലം ചിലര്‍ക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത്. പിന്നണി പ്രവര്‍ത്തകരുടെ പേരു എഴുതി കാണിച്ചപ്പോള്‍ പലരും സിനിമ തീര്‍ന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. വടകര ഒരു തിയേറ്ററില്‍ നിന്ന് അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു എന്നാണ് വിനീത് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്കെന്നും വിനീത് പറഞ്ഞു. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നു.

ഒരു ഭാവവ്യത്യാസവുമില്ലാതെ മരച്ചില്ലകളിലേക്ക് നോക്കിയാണ് നിന്നത്. ഒരു മരവിപ്പായിരുന്നുവെന്ന് പറയാം. പിന്നീട് സുചിത്ര ആന്റി വിളിച്ച് പടം കാണാന്‍ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് താന്‍ സ്വബോധത്തിലേക്ക് എത്തിയത്. മൂന്ന് മണിക്കൂര്‍ എന്നുള്ളത് ആള്‍ക്കാര്‍ക്ക് ലാഗ് അടിക്കുമോ എന്ന ടെന്‍ഷനുമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.