പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രെമം, മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

Follow Us :

പെൺകുഞ്ഞിനെ സഞ്ചിയിൽ കൊണ്ടുവന്നു റോഡരുകിൽ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം,രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപത്ത് നിന്നാണ് രണ്ടു പേർ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് രണ്ട് പേർ ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായി നിൽക്കുന്നത് ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ബസ് സ്റ്റാൻഡിന് സമീപം നിന്നവർ കൊണ്ട് വന്ന സഞ്ചിയിൽ ഒരു കുഞ്ഞ് കിടക്കുന്നു എന്ന സംശയത്തെ തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ പോലീസിൽ വിവരമറിയിച്ചത്. ഇരുവരും ചേർന്ന് റോഡരികിൽ കുഴിയെടുക്കുന്ന സമയത്താണ് പോലീസ് സ്ഥലത്തെത്തിയത്.


പോലീസ് എത്തിയപ്പോളേക്കും മറ്റുള്ളവരെ കുഞ്ഞ് മരിച്ചു പോയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ ഇരുവരും ശ്രമിച്ചു. എന്നാൽ പോലീസ് പരിശോധനയിൽ ബാഗിൽ ജീവനുള്ള പെൺകുഞ്ഞാണ് കിടക്കുന്നതെന്ന് കണ്ടെത്തി.


പോലീസ് ചോദ്യം ചെയ്തപ്പോൾ മരിച്ച കുട്ടിയെ അടക്കം ചെയ്യാനാണ് അവിടെ കൊണ്ട് വന്നതെന്ന് ഇരുവരും മറുപടി നൽകി. ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചതാണെന്നും ബസിൽ വീട്ടിലേക്ക് കൊണ്ട് പോകാൻ കഴിയാത്തതിനാൽ ഇവിടെ കുഴിച്ചിടാൻ ശ്രമിക്കുകയാണെന്നും ആയിരുന്നു ഇവർ നൽകിയ മറുപടി. എന്നാൽ, പോലീസ് പരിശോധനയിൽ കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തി.
പെൺകുഞ്ഞിനെ കൊല്ലാനുള്ള ശ്രമമാണോ ഇരുവരും ചേർന്ന് നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. കുട്ടിയുടെ മുത്തച്ഛനും അമ്മാവനാണ് അറസ്റ്റിലായത്. കുഞ്ഞിനെ കുഴിച്ചു മൂടുന്നതിന് മുത്തച്ഛനും അമ്മാവനും പറഞ്ഞ കാരണം പോലീസ് വിശ്വസിച്ചിട്ടില്ല.