സിനിമാ മേഖലയിൽ ഇക്കാലത്ത് കണക്കുകളുടെ ആഘോഷമാണ്. അതും കോടികളുടെ കണക്ക് . ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് എത്ര നേടി, ശേഷം എത്ര നേടി, ക്ലോസിംഗ് കളക്ഷൻ എന്നിങ്ങനെ പോകുന്നു കണക്കുകൾ. 100, 200, 500, 1000 കോടി ക്ലബ്ബുകൾ ഇന്ത്യൻ സിനിമാ മേഖലയിൽ തകർത്തോടുമ്പോൾ, പ്രേക്ഷകർക്ക് അറിയാൻ കൗതുകമുള്ള മറ്റൊരു കാര്യമാണ് താരങ്ങളുടെ പ്രതിഫലം. അത്തരത്തിൽ ഇപ്പോൾ പുറത്തുവരുന്നത് തമിഴകത്തിന്റെ സൂപ്പർ താരങ്ങളായ അജിത്ത്, വിജയ് എന്നിവരുടെ പ്രതിഫല വിവരമാണ്. അതും ഇരുവരുടെയും പുതിയ രണ്ട് ചിത്രങ്ങളുടേത്. അജിത്തിന്റെ 63മത്തെ ചിത്രമാണ് വിടാമുയർച്ചി. ഇതിലേക്കായി അജിത്ത് വാങ്ങിക്കുന്ന പ്രതിഫലം 165 കോടി ആണെന്ന് തമിഴ് എന്റർടെയ്ന്റ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 175 കോടിയാണ് നടൻ സിനിമയ്ക്കായി വാങ്ങിക്കുക എന്നായിരുന്നു റിപ്പോർട്ട്. അജിത്തിന്റെ പ്രതിഫലത്തോടൊപ്പം ചർച്ച ചെയ്യപ്പെടുന്നൊരു പ്രതിഫലമാണ് ദളപതി വിജയിയുടേത്. ദളപതി 68ലേക്കായി വിജയ് വാങ്ങിക്കുന്നത് റെക്കോർഡ് പ്രതിഫലം ആണെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തു വരുന്നു. 200 കോടിയാണ് വിജയിയുടെ പ്രതിഫലം.
ഈ റിപ്പോർറ്റുകൾ ശരി ആണെങ്കിൽ നിലവിൽ വൻ പ്രതിഫലം വാങ്ങിക്കുന്ന തമിഴ് താരമാകും വിജയ്. അവസാനം പുറത്തിറങ്ങിയ ലിയോയിൽ 120 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം എന്നായിരുന്നു റിപ്പോർട്ട്. ജയിലറിൽ രജനികാന്ത് വാങ്ങിയത് ആകട്ടെ 110 കോടിയും. അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാര്‍ക്ക് ആന്‍റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രറിന്റെ പുതിയ സിനിമയിലും അജിത്ത് ഒപ്പുവെച്ചു എന്നാണ് വിവരം. അതേസമയം ലിയോ നേടിക്കൊടുത്ത വന്‍ വിജയത്തിന്‍റെ സന്തോഷത്തിലാണ് വിജയ്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രീ റിലീസ് പബ്ലിസിറ്റി നേടിയിരുന്ന ചിത്രം തിയറ്ററുകളിലും റെക്കോര്‍ഡ് വിജയമാണ് നേടിയത്. ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന ദളപതി 68ഉം ആരാധകര്‍ക്ക് ആവേശം പകരുന്ന ഒന്നാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന, വിജയ്‍യുടെ കരിയറിലെ 68-ാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ചിത്രത്തിലെ ഒരു ശ്രദ്ധേയ കാസ്റ്റിംഗ് സംബന്ധിച്ച വിവരവും പുറത്തുവന്നിരുന്നു. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയവരൊക്കെ ചിത്രത്തിന്‍റെ താരനിരയില്‍ നേരത്തേ ഇടംപിടിച്ചിരുന്നു. മലേഷ്യന്‍ നടന്‍ യുഗേന്ദ്രന്‍റെ പേരാണ് ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. വിജയ്‍ക്കൊപ്പം മുന്‍പും അഭിനയിച്ചിട്ടുള്ള ആളാണ് യുഗേന്ദ്രന്‍. പേരരശിന്‍റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ തിരുപ്പാച്ചിയിലായിരുന്നു അത്. വിജയ് ഗിരി എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഇന്‍സ്പെക്ടര്‍ വേലുച്ചാമി എന്ന കഥാപാത്രത്തെ ആയിരുന്നു യുഗേന്ദ്രന്‍ അവതരിപ്പിച്ചത്. 18 വര്‍ഷത്തിന് ശേഷം ഈ കോമ്പോ സ്ക്രീന്‍ വീണ്ടും കാണാനാവുന്നതിന്‍റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. തുപ്പാക്കിക്ക് ശേഷം ജയറാം അഭിനയിക്കുന്ന വിജയ് ചിത്രമാണ് ഇത്. ഇതേക്കുറിച്ച് മറ്റൊരു ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വേദിയില്‍ ജയറാം പ്രതികരിച്ചിരുന്നു. വെങ്കട് പ്രഭുവിന്‍റെ വിജയ് ചിത്രത്തില്‍ ജയറാം ഒപ്പം അഭിനയിക്കുന്നെന്ന് പ്രചരണമുണ്ടല്ലോ എന്ന ചോദ്യത്തിന് ഞങ്ങള്‍ ഒരുമിച്ച് ഒരു സീന്‍ അഭിനയിച്ചുകഴിഞ്ഞു അതില്‍ എന്നായിരുന്നു ജയറാമിന്‍റെ പ്രതികരണം. വിജയ്ക്കൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍പും ഒരുമിച്ച് ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു ജയറാമിന്‍റെ മറുപടി. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക്, വരട്ടെ ആ സിനിമ വരുമ്പോള്‍ പറയാമെന്നായിരുന്നു ജയറാമിന്‍റെ മറുപടി. വെങ്കട് പ്രഭുവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഒരു കുടുംബസുഹൃത്തിനെപ്പോലെയാണ് അദ്ദേഹമെന്നും ജയറാം പറഞ്ഞിരുന്നു. എന്തായാലും ഈ ചിത്രങ്ങൾക്കെല്ലാമായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ .