‘സുരേഷ് ഗോപിക്ക് എതിരായിട്ട് നിൽക്കുമ്പോൾ സൈസ് വൈസ് പോലും ചേരില്ല’; അന്ന് വില്ലനാകാൻ മടിച്ച സൂപ്പർതാരം, വെളിപ്പെടുത്തൽ

സുരേഷ് ​ഗോപി, സിദ്ദിഖ്, സിദ്ദിഖ്, രാജൻ പി ദേവ്, ബാലചന്ദ്രമേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന് 2000ത്തിൽ പുറത്ത് വന്ന ചിത്രമാണ് സത്യമേവ ജയതേ. വില്ലൻ എന്ന നിലയിൽ സിദ്ദിഖ് അരങ്ങേറ്റം കുറിച്ച ചിത്രം…

സുരേഷ് ​ഗോപി, സിദ്ദിഖ്, സിദ്ദിഖ്, രാജൻ പി ദേവ്, ബാലചന്ദ്രമേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന് 2000ത്തിൽ പുറത്ത് വന്ന ചിത്രമാണ് സത്യമേവ ജയതേ. വില്ലൻ എന്ന നിലയിൽ സിദ്ദിഖ് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇത്. എന്നാൽ, സിദ്ദിഖ് ഇത്തരമൊരു വേഷത്തിലേക്ക് എത്തപ്പെട്ടതിനെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ വിജി തമ്പി.

‘സത്യമേവ ജയതേ എന്ന സിനിമയിൽ പ്രധാനിയായി ഒരു വില്ലൻ ഉണ്ടായിരുന്നെങ്കിലും നാട്ടിലെ കഥാപാത്രമായ മറ്റൊരു വില്ലനെ കൂടി തിരക്കഥാകൃത്ത് ചേർത്തിരുന്നു. ബാലു ഭായ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഇത് ആര് ചെയ്യുമെന്ന് ചർച്ച വന്നു. സിദ്ദിഖിനെ കൊണ്ട് ചെയ്യിച്ചാൽ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ പലർക്കും സിദ്ദിഖിന്റെ അന്നത്തെ ഇമേജിൽ വിശ്വാസക്കുറവുണ്ടായിരുന്നു. എന്നാലും മുന്നോട്ടു പോകാൻ ഞാൻ തീരുമാനിച്ചു. ആ സമയത്തു തന്നെ സിദ്ദിഖ് ഇടയ്ക്ക് ഷൂട്ടിംഗ് സെറ്റിൽ എത്തുമായിരുന്നു. അങ്ങിനെയൊരു ദിവസം സിദ്ദിഖ് വന്ന സമയത്ത് ഞാൻ കാര്യം പറഞ്ഞു’ – വിജി തമ്പി പറഞ്ഞു.

‘ഏയ്..ഞാൻ ചെയ്താൽ ഇത് നിക്കത്തില്ല തമ്പി. ഒരു ഇംപാക്‌ടും ഉണ്ടാകില്ല. സുരേഷ് ഗോപിക്ക് എതിരായിട്ട് നിൽക്കുമ്പോൾ സൈസ് വൈസ് പോലും ഞാൻ ചേരില്ല’ – ഇങ്ങനെയായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. ‘പക്ഷേ, ഏതൊരു തരത്തിലുള്ള ഗെറ്റപ്പും ചേരുന്നയാളാണ് സിദ്ദിഖ് എന്ന് എനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു. അങ്ങിനെ ബാലു ഭായിയിലൂടെ വില്ലനായുള്ള സിദ്ദിഖിന്റെ അരങ്ങേറ്റം നടന്നു. സിദ്ദിഖിന്റെ ഇൻ‌ട്രൊഡക്ഷൻ സീൻ ആയിരുന്നു ആദ്യം എടുത്തത്. സിദ്ദിഖ് തകർപ്പനായിട്ട് പെർഫോം ചെയ്തു. കഴിഞ്ഞയുടൻ സുരേഷ് ഗോപി സിദ്ദിഖിനെ കെട്ടിപ്പിടിച്ചു. ഗംഭീരമായടാ എന്നായിരുന്നു സുരേഷിന്റെ കമന്റ്. പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ വില്ലനായി സിദ്ദിഖ് മാറുകയായിരുന്നു’ – വിജി തമ്പി കൂട്ടിച്ചേർത്തു.