എന്നാലും എന്റെ സുരേഷേട്ടാ ‘പാമ്പിന് ‘വരെ നിങ്ങള്‍ പാല്‍ കൊടുത്തോളൂ… പക്ഷേ അവിടം കൊണ്ട് നിര്‍ത്തിക്കൊള്ളുക!! വിവേക് ഗോപന്‍

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വിവാദത്തില്‍ നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പിതൃവാത്സല്യത്തോടെയുള്ള സ്പര്‍ശമാണെന്നും പറഞ്ഞും താരം മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് നടനെ പിന്തുണച്ച് എത്തുന്നത്. താരലോകത്ത് നിന്നുതന്നെ വലിയ പിന്തുണ തന്നെയാണ് സുരേഷ് ഗോപിയ്ക്ക് ലഭിക്കുന്നത്. താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ വിവേക് ഗോപന്‍.

എന്താണ് ശരിക്കും സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും, സൗഹൃദ അന്തരീക്ഷത്തില്‍ ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യത്തിന് അതേ തരത്തില്‍ തോളില്‍ തട്ടി മറുപടി പറഞ്ഞതിന്റെ പേരില്‍ കണ്ണില്‍ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലര്‍ അദ്ദേഹത്തെ കുരിശിലേറ്റാന്‍ ശ്രമിക്കുകയാണ്. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയും ആക്കി തല്ലിക്കൊന്നേക്കാം എന്നൊന്നും കരുതേണ്ടെന്നും സുരേഷേട്ടനോടൊപ്പം പൊതുസമൂഹം ഒന്നാകെയുണ്ടെന്നും വിവേക് ഗോപന്‍ പറയുന്നു.

ഒരിക്കല്‍ ഒരു മുതിര്‍ന്ന അദ്ധ്യാപകന്‍ എന്നോട് കണ്ണുനിറഞ്ഞുകൊണ്ട് പറയുകയുണ്ടായി… പഠിപ്പിച്ചു കൊതി തീര്‍ന്നിട്ടില്ല പക്ഷേ എത്രയും വേഗം റിട്ടേര്‍ഡ് ആകണമെന്ന് തോന്നിപ്പോകുന്നു. കാരണം ഭയമാണ്… ഞാന്‍ എന്റെ കുട്ടികളെ എന്റെ മക്കളെപ്പോലെ സ്‌നേഹിക്കും, ലാളിക്കും,ശാസിക്കും അത് എന്റെ ശീലവും രീതിയും ആയിപ്പോയി യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ എനിക്ക് അറിയില്ല എന്ന്..പക്ഷേ അതിനൊക്കെ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ചമയ്ക്കാന്‍ കഴുകന്‍ കണ്ണുകളുമായി ചുറ്റും പറക്കുന്നവര്‍ ഇന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു… ഭയപ്പെടുന്നു..

പ്രിയപ്പെട്ട സുരേഷേട്ടനും സംഭവിച്ചത് നോക്കുക..എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള, കാണുമ്‌ബോള്‍ ഒക്കെയും സ്‌നേഹത്തോടെ മാത്രം സംസാരിക്കുന്ന, കുടുംബ വിശേഷങ്ങള്‍ തിരക്കുന്ന നന്മയും നൈര്‍മ്മല്യവും മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സാധാരണക്കാരന്‍…. സ്ത്രീകളോട് അത്രയും ആദരവോടെ, സ്വന്തം അമ്മയെപ്പോലെ സ്വന്തം മക്കളെപ്പോലെ കാണുന്ന ഒരു മനുഷ്യന്‍..ഞാന്‍ അഭിമാനത്തോടെ നേരിട്ട് കണ്ടിട്ടുണ്ട് പല തവണ…

എന്താണ് ശെരിക്കും സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം.. തികച്ചും സൗഹൃദ അന്തരീക്ഷത്തില്‍ ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യത്തിന് അതേ തരത്തില്‍ തോളില്‍ തട്ടി മറുപടി പറഞ്ഞതിന്റെ പേരില്‍ കണ്ണില്‍ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലര്‍ അദ്ദേഹത്തെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നു.. പക്ഷെ നിങ്ങള്‍ ഒന്ന് അറിയുക..സമരകോലാഹലത്തിനിടയില്‍ തിക്കും തിരക്കും മുതലെടുത്ത് മുഖം നിറയെ നിഷ്‌കളങ്കത്വം വാരിപൂശി അവസരം മുതലെടുത്ത് സര്‍വ ലോക തൊഴിലാളികളെ സം(പി )ടിക്കാന്‍ അദ്ദേഹം ഇന്നുവരെ പരിശ്രമിച്ചിട്ടില്ല..

പ്രശ്‌നത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് ബോധ്യപ്പെടാന്‍ ചൈനയില്‍ നിന്നോ ക്യൂബയില്‍ നിന്നോ പാര്‍ട്ടി ഓഫീസില്‍ നിന്നോ അളവു യന്ത്രങ്ങള്‍ വരട്ടെ എന്ന് ശാട്യം പിടിച്ചതുമില്ല….ഇന്ത്യന്‍ ഭരണഘടനക്കും മേലെയാണ് ഞങ്ങള്‍ എന്നു പറഞ്ഞ് പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ടില്ല.. ഒരു മുഖംമൂടിയും ഇല്ലാതെ അദ്ദേഹം ആ പെണ്‍കുട്ടിയോട്, ആ പെണ്‍കുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ പരസ്യമായി മാപ്പ് പറഞ്ഞു തന്റെ ഔന്നിത്യം കാട്ടി… ഇതിനിടയില്‍ പീഡന ആരോപണത്തില്‍പെട്ട് അന്വേഷണം നേരിടുന്ന, എഫ്ഐആറില്‍ പേരുള്ള ഒരു ‘ചാരിത്ര്യ ശുദ്ധ സമ്പൂര്‍ണ്ണ പണ്ഡിത’നാണ് സുരേഷേട്ടനെതിരെ നിയമനടപടിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം.

പീഡന വിഷയത്തില്‍ താന്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം കൊണ്ടാണെങ്കില്‍ വേണ്ടടോ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഒരു ചിന്താധാരയില്‍ സമാനമനസ്‌കരായ ധാരാളം പേരെ നിങ്ങള്‍ക്ക് കിട്ടും… അതുകൊണ്ട് ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയും ആക്കി തല്ലിക്കൊന്നേക്കാം എന്നൊന്നും നിങ്ങള്‍ കരുതേണ്ട.. നടക്കില്ല അത്രതന്നെ.. സുരേഷേട്ടനോടൊപ്പം സര്‍വ്വ സാധാരണ അമ്മമാര്‍ ഉണ്ട്, നിഷ്‌ക്കളങ്കരായ സഹോദരിമാരുണ്ട്, പൊതുസമൂഹം ഒന്നാകെയുണ്ട്..നിങ്ങളുടെ ഈ വിഷം ചീറ്റല്‍ കൊണ്ട് ഒന്നും തളര്‍ത്താനും തകര്‍ക്കാനും കഴിയില്ല.. എന്നാലും എന്റെ സുരേഷേട്ടാ ‘പാമ്പിന് ‘വരെ നിങ്ങള്‍ പാല്‍ കൊടുത്തോളൂ.. പക്ഷേ അവിടം കൊണ്ട് നിര്‍ത്തിക്കൊള്ളുക..അതിനുമപ്പുറം വിഷജന്തുക്കള്‍ ഉണ്ട്.. ചവിട്ടാതെ തന്നെ കടിക്കുന്നവര്‍.. അവരില്‍ നിന്നും മാത്രം സാമൂഹിക അകലം പാലിക്കുക…പറഞ്ഞു കേട്ടിട്ടില്ലേ ഭയമല്ല ജാഗ്രതയാണ് വേണ്ടത്…

പ്രമോദ് രാമ.. സുരേഷേട്ടന്‍ ഉള്ളത് നിങ്ങളുടെ മീഡിയ ഒന്നിന്റെ വരാന്തയില്‍ അല്ല.. ജനഹൃദയങ്ങളില്‍ ആണ്.. അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.. നിങ്ങള്‍ മകുടി ഊതിക്കൊണ്ട് എത്ര പാമ്പിന്‍ കൂടകള്‍ അടുക്കി വച്ചു തുലാഭാരം തൂക്കിയാലും….just remember that.. എന്നാണ് വിവേക് ഗോപന്‍ കുറിച്ചത്.