ജോർദാനെ തേടി അയാളുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവന്നത് തന്റെ മുപ്പത്തൊന്നാമത്തെ വയസ്സിലാണ് . ഭാഗ്യം അയാളെ തേടിച്ചെല്ലാൻ ഒരിത്തിരി താമസിച്ചു എന്ന് മാത്രം. 1536 ഏക്കറിൽ പരന്നു കിടക്കുന്ന കോൺവെൽ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശമാണ് കിട്ടിയത്.
അവന്റെ എട്ടാമത്തെ വയസ്സിൽ തന്നെ ജോർദാന്റെ അമ്മ ഒരു രഹസ്യം തന്റെ മകനെ അറിയിച്ചിരുന്നു. ടൗണിലെ ഏറ്റവും കോടീശ്വരന്മാരിൽ ഒരാളായ ചാൾസ് റോജേഴ്‌സ് ആണ് അവന്റെ അച്ഛനെന്ന വിവരം. അതും പറഞ്ഞ് ചെന്ന് ഒരിക്കലും അച്ഛനെ ശല്യം ചെയ്യരുതെന്നും അവർ മകനോട് പറഞ്ഞിരുന്നു.
ജോർദാന്റെ ജീവിതം അവന്റെ ആശുപത്രിയിലെ ഹെൽപ്പർ ജോലിയുടെ ബലത്തിൽ അമ്മയുടെ മരണശേഷം കാമുകിയും കൈക്കുഞ്ഞുമൊത്ത് മുന്നോട്ടു പോവുന്നതിനിടെയാണ് തന്റെ അച്ഛനെ, തന്റെ എസ്റ്റേറ്റിനുള്ളിൽ മയക്കുമരുന്നിന്റെ ഓവർഡോസ് കാരണം മരിച്ച നിലയിൽ കണ്ടെത്തി എന്ന വാര്‍ത്ത അറിഞ്ഞത്.
ചാൾസ് എന്ന കോടിപതിയുമായി ജോർദാനെന്ന ദരിദ്രനാരായണനുണ്ടായിരുന്ന അസാമാന്യമായ രൂപസാമ്യത്തിന്‍റെ ബലത്തിൽ ,കോടതിയില്‍ നിന്നും ഡിഎൻഎ ടെസ്റ്റിനുള്ള അനുമതി കിട്ടി. ഫലം വന്നതോടെ ജോർദാന്റെ അവകാശവാദങ്ങൾക്ക് നിയമപരമായ സാധുതയും കിട്ടി.