ഓപ്പറേഷൻ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും അശ്ലീല സൈറ്റുകൾ വഴി വില്പന നടത്തിയതായി പൊലീസ് കണ്ടെത്തിയത്. സംഘത്തിലെ 21 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. റാക്കറ്റിന്‍റെ പ്രവർത്തനം അതീവരഹസ്യമായാണ്. രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു.
ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിൽ ഗ്രൂപ്പുകള്‍ വഴിയാണ് പ്രവര്‍ത്തനം. പലരുടേയും പ്രവർത്തനം വ്യാജപേരുകളിലാകും. ഒരു ഗ്രൂപ്പ് നശിപ്പിച്ചാൽ മറ്റൊരു ഗ്രൂപ്പുണ്ടാക്കി ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കും. ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് വ്യക്തമായത്.
കുട്ടികളുടെ പുതിയ നഗ്നചിത്രം അറിയിച്ച് അംഗങ്ങൾ ഗ്രൂപ്പിൽ പോസ്റ്റിടും. ആവശ്യക്കാരുമായി വിലപേശും. വിലപേശുന്ന വിവിധ ചാറ്റുകൾ പൊലീസ് കണ്ടെത്തി. ഉന്നതവിദ്യാഭ്യാസമുള്ളവരാണ് ഇതുവരെ പിടിയിലായവരിൽ ഏറെയും. ഇന്‍റര്‍പോള്‍ പൊലീസിന് നൽകിയിരിക്കുന്നത് 85 ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരമാണ്.
5 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഗ്രൂപ്പിലുള്ള മലയാളികളല്ലാത്തവരുടെ വിവരങ്ങള്‍ ഇൻറർപോളിനും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും കൈമാറിയിട്ടുണ്ട്.