നവവധു വീഡിയോ ഗെയിമായ പബ്‍ജി കളിക്കാൻ തന്നെ അനുവദിച്ചില്ലെന്നാരോപിച്ച് വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന രസകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇരുപതുകാരി വിവാഹമോചന ഹർജി ഫയൽ ചെയ്തത് സന്തോഷവും സമാധാനവും നൽകുന്ന ഗെയിം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്ന ഭർത്താവിനെ ആവശ്യമില്ലെന്ന് കാണിച്ചാണ്.
ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും തമ്മിൽ ഇപ്പോഴും തർക്കത്തിലാകുമായിരുന്നു. കേസ് കൈകാര്യം ചെയ്യുന്ന അജ്മൽ പൊലീസിലെ സോഷ്യൽ സെന്റർ ഡയറക്ടർ, ക്യാപ്റ്റൻ വാഫാ ഖലീൽ പറയുന്നത് ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഏറ്റവും വിചിത്രമായ പരാതികളിൽ ഒന്നാണിതെന്നാണ്.
തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മാത്രമേ താൻ പബ്ജി കളിക്കാറുള്ളു. പുറത്തുനിന്നുള്ള ആരുമായും ഇതുവരെ ഗെയിം കളിച്ചിട്ടില്ലെന്നും യുവതി പറയുന്നു. ഗെയിമിനിടയിൽ ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ താൻ ആക്റ്റിവേറ്റ് ചെയ്തിട്ടില്ല എന്നും യുവതി ന്യായികരിക്കുന്നു.
എന്നാല്‍ ഭർത്താവിന്റെ വാദം ഭാര്യ പബ്ജി ഗെയിമിന് അടിമയാകുമോ എന്ന പേടി കാരണമാണ് ഗെയിം കളിക്കുന്നതിൽ നിന്നും ഭാര്യയെ താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നാണ്. കാര്യങ്ങൾ വിവാഹമോചനം വരെയെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് പറയുന്നു.