അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും നാട്ടുകാരെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം അനേകര്‍ പങ്കെടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു. ബെലെഗാവിയിലെ സദാശിവ് നഗര്‍ സെമിത്തേരിയിലെ കുഴിയില്‍ കിടന്നാണ് രാത്രി ചെലവഴിച്ചത്.
ഏതാനും വര്‍ഷമായി വര്‍ഷത്തില്‍ ഒരിക്കല്‍ വീതം ഒരു രാത്രി ശവക്കോട്ടയില്‍ ശവക്കുഴിയില്‍ ഇദ്ദേഹം കിടന്നുറങ്ങാറുണ്ട്. ജീവനുള്ളത്ര കാലം എല്ലാ വര്‍ഷവും ഡിസംബര്‍ 6 ന് രാത്രിയില്‍ ശ്മശാനത്തില്‍ രാത്രി ചെലവഴിക്കുമെന്ന് ഇദ്ദേഹം നേരത്തേ പ്രതിജ്ഞ എടുത്തതാണ്. ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത് മുന്‍ എക്‌സൈസ് മന്ത്രിയും എംഎല്‍എയുമായ സതീഷ് ജാര്‍ക്കിഹോളിയാണ്.
ജനങ്ങളുടെ അന്ധവിശ്വാസത്തെയും പ്രേതങ്ങളിലുള്ള വിശ്വാസത്തെയും മറികടക്കാനാണ് ഇത്തരമൊരു തീരുമാനം. ഇത് പിന്നീട് ഒരു ചടങ്ങ് പോലായി. ജാര്‍ക്കിഹോളി സംഘടിപ്പിക്കുന്ന പ്രേത വിരുദ്ധരാവ് പരിപാടിയില്‍ പങ്കെടുക്കാനായി ശ്മശാനത്തില്‍ എത്തിയത് 50,000 പേരാണ്.
ഉച്ചഭക്ഷണവും അത്താഴവും പ്രേതഭൂത വിശ്വാസങ്ങള്‍ക്കെതിരേ യുക്തി അധിഷ്ഠിത പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. ജാര്‍ക്കഹോളിക്കൊപ്പം അദ്ദേഹത്തിന്റെ അനേകം അനുയായികള്‍ക്കൊപ്പം ബിഎംടിസി ചെയര്‍മാന്‍ നാഗരാജ് യാദവും കിടക്കാന്‍ ഉണ്ടായിരുന്നു.
ശവക്കുഴിയില്‍ കിടക്കുന്ന തന്റെ പരിപാടി ആരെക്കൊണ്ടും തടയാനാകില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വര്‍ഷം തോറും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന അന്ധവിശ്വാസവും പ്രേതവിശ്വാസവുമെല്ലാം ഉപേക്ഷിക്കും വരെ താന്‍ ഇത് തുടരുമെന്നും ജാര്‍ക്കഹോളി പറഞ്ഞു. അടുത്ത തവണ നടക്കുന്ന ഈ പരിപാടിയില്‍ 60,000 പേരെ പങ്കെടുപ്പിക്കുമെന്നും പറഞ്ഞു.
അതേസമയം ശവക്കുഴിയില്‍ കിടക്കുന്നത് പോലെയുള്ള ജാര്‍ക്കിഹോളിയുടെ പരിപാടികളില്‍ നിന്നും അദ്ദേഹത്തെ തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോമാന്റിന് രാഷ്ട്രീയ എതിരാളികള്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഹൈക്കമാന്റ് ഇടപെടില്ലെന്നും വേണ്ടിവന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പുരോഗമന ചിന്താഗതിക്കാരെയും യുക്തിവാദികളെയും അടുത്ത വര്‍ഷം ഇവിടേയ്ക്ക് കൊണ്ടുവരുമെന്നും വേണ്ടി വന്നാല്‍ ഒരു ശവക്കുഴിയില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങാന്‍ വരെ തനിക്ക് ധൈര്യമുണ്ടെന്നുമാണ് മന്ത്രിയുടെ മറുപടി.
കടപ്പാട് : malayalivartha