ബ്ലഡ്‌ ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച 2000 പേര്‍ക്ക് എച്.ഐ.വി ബാധ

ന്യുദല്‍ഹി: ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനിടെ രക്തകൈമാറ്റത്തിലൂടെ മാത്രം രണ്ടായിരത്തിലധികം പേര്‍ക്ക് എച്ച് ഐ വി ബാധിച്ചുവെന്ന് ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന(നാക്കോ) റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെ കുറിച്ച് തങ്ങള്‍ക്ക് അറിവുകള്‍ ഒന്നും തന്നെ ഇല്ല…

ന്യുദല്‍ഹി: ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനിടെ രക്തകൈമാറ്റത്തിലൂടെ മാത്രം രണ്ടായിരത്തിലധികം പേര്‍ക്ക് എച്ച് ഐ വി ബാധിച്ചുവെന്ന് ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന(നാക്കോ) റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതിനെ കുറിച്ച് തങ്ങള്‍ക്ക് അറിവുകള്‍ ഒന്നും തന്നെ ഇല്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുറത്തുവിട്ട വിവരത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് നാക്കോതന്നെ സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വൈറസ് ബാധിതര്‍ സ്വയം നല്കിയ വിവരമാണ് ഇതെന്നും രക്ത കൈമാറ്റത്തിലൂടെയാണ് എച്ച് ഐ വി പകര്‍ന്നതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും നാക്കോ പറയുന്നു. ഇന്ത്യയിലെ എച്ച്.ഐ.വി ബാധയുടെ 95 ശതമാനവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുിന്നു 0.1 ശതമാനം സാധ്യത മാത്രമേ രക്തക്കൈമാറ്റത്തിലൂടെ വൈറസ് ബാധയുണ്ടാകുന്നുള്ളൂവെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.

2014 ഒക്‌ടോബറിനും 2016 മാര്‍ച്ചിനുമിടയില്‍ ആശുപത്രികളില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് വൈറസ് ബാധിച്ചത്. കഴിഞ്ഞമാസം കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ ബ്ലഡ്‌ ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്ക് എച്.ഐ.വി. ബാധിച്ചതിനെ കുറിച്ച് ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ മറുപടി.

എന്നാല്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും രക്തക്കൈമാറ്റത്തിലൂടെ എച്ച്.ഐ.വി. ബാധിക്കുന്നുവെന്നാണ് നാക്കോ പറയുന്നത്. ദാതാക്കളുടെ രക്തം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ആശുപത്രികളില്‍ നിര്‍ബന്ധമാണ്. എന്നാല്‍, പരിശോധന മിക്കയിടങ്ങളിലും നടക്കാറില്ല. രണ്ടു വര്‍ഷത്തിനിടയില്‍ ഇത്രയും രോഗികള്‍ ഉണ്ടായി എന്നത് ഭയപ്പെടുത്തുന്ന കണ്ടെത്തലാണ്.ആശുപത്രികളില്‍ രക്ത പരിശോധന കര്‍ശനമാക്കനാമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.