ഒരു പക്ഷെ കേരളം ഒരുപോലെ ഒരു ഇതര സംസ്ഥാനക്കാരനുവേണ്ടി ഇതുപോലെ മുൻപ് പ്രാർത്ഥിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്തു കാണില്ല. അമ്മയുടെ അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് മരണത്തിനു കീഴടങ്ങിയ ആ കുഞ്ഞുമുഖം മലയാളികളുടെ മനസ്സിൽ എന്നുമൊരു വിങ്ങലാണ്. ഇപ്പോഴിതാ മനോരമ പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആ കുഞ്ഞിനെ പറ്റി തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വയറലാകുകയാണ്.
41 ഇഞ്ച് സ്ഥലം മാത്രം: അടിയില്ലാത്ത അത്രയും അടിയിലേക്ക് അമ്മയുടെ പിടിവിട്ട് അവന്‍ യാത്രയായി. ആ മൂന്നുവയസുകാരനായി മണ്ണ് അളന്നെടുക്കുമ്പോള്‍ സാക്ഷ്യം വഹിച്ച ക്യാമറക്കു പറയാന്‍ വീണ്ടുമൊരു അനുഭവകഥ. ഇതര സംസ്ഥാനക്കാരുടെ മരണം അത്രയൊന്നും നമ്മള്‍ പൊതുവെ ഗൗനിക്കാറില്ല. നാടോടികളായോ തൊഴിലാളികളായോ നമ്മുടെ നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ മഴയത്തും വെയിലത്തും പൊടിയിലും ചെളിയിലുമെല്ലാം ഇറങ്ങി നടക്കുമ്പോള്‍ നമ്മുടെ ചിലയാളുകളെങ്കിലും പറയും അവര്‍ക്ക് എന്ത് ആരോഗ്യമാണ് നമ്മുടെ കുട്ടികളെങ്ങാനുമായിരുന്നെങ്കില്‍ എന്തെല്ലാം അസുഖം പിടിപെട്ടേനെയെന്ന്. എന്നാല്‍ ഊരും പേരും ഇല്ലാത്തതിനാലും അവരുടെ മരണമൊക്കെ പല കണക്കിലും പെടാത്തതിനാലുമാണ് അക്കാര്യമൊന്നും നമ്മള്‍ അറിയാത്തത്. ഇതും അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നു. കൊച്ചി ഏലൂരിലെ പരുക്കേറ്റ ആ മൂന്നുവയസുകാരനെ ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണ് കുട്ടിയെ മര്‍ദിച്ചതെന്നുള്ള കാര്യത്തിലേക്കും, തുടര്‍ന്ന് ബംഗാളി അച്ഛനെയും ജാര്‍ഖണ്ഡ് അമ്മയെയും ചോദ്യം ചെയ്യുന്നതിലേക്കും വഴിയൊരുക്കിയത്. തൊടുപുഴയില്‍ അടുത്തിടെ ഇത്തരത്തില്‍ മരിച്ച കുട്ടിയെപ്പോലെ അധികം ദിവസമൊന്നും ഇവന് കിടക്കേണ്ടിവന്നില്ല. ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു വെള്ളിയാഴ്ച മരിച്ചു.
മാതാപിതാക്കള്‍ പൊലീസ് പിടിയിലായതിനാല്‍ സംസ്കാരമൊക്കെ എങ്ങിനെ നടത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കളമശേരി പാലയ്ക്കാമുകള്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ ഒട്ടേറെ ആളുകള്‍ ഇതിനായി സഹായിച്ചു. അതിലൊരാളാണ് കുട്ടിയുടെ അളവെടുക്കാനായി മോര്‍ച്ചറിയിലെത്തിയത്. 41 ഇഞ്ച് എന്നാല്‍ എത്ര അടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കുട്ടിയുടെ നീളം 41 ഇഞ്ച്. അതു കുഴിവെട്ടുകാരനെ അറിയിക്കണം. ഗൂഗിളില്‍ പരതി മൂന്നടിയോടടുത്ത് മാത്രമേ ആ കുട്ടിയ്ക്കു കിടക്കാന്‍ നീളം ആവശ്യമുള്ളുവെന്ന് അറിയിച്ചു. ആ ചോദ്യത്തില്‍നിന്നു പിറന്നതാണ് ഈ ചിത്രം. അതെ ചിത്രത്തിലേതുപോലെ തന്നെ അവന്‍ പോയി… അളവുകളില്ലാത്ത ലോകത്തിലേക്ക്…
കടപ്പാട് : Josekutty Panackal