പൊതുഇടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ ബോബി, ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല എല്ലാ പ്രതികളും ഒരുപോലെ – കോടതി

പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ലന്നും എല്ലാ പ്രതികളും കോടതിക്ക് മുന്നിൽ ഒരുപോലെയാണെന്നും കോടതി പറഞ്ഞു. പൊതുഇടത്തില്‍ സംസാരിക്കുമ്പോള്‍ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് ബോബിക്കായി കോടതിയില്‍ ഹാജരായത്.

മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹണി റോസ് തന്നെ വേട്ടയാടുന്നു എന്ന് ബോബി ചെമ്മണ്ണൂര്‍ നൽകിയ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത് വേട്ടയാടലായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും കേസില്‍ നിരപരാധിയാണെന്നും ബോബി ചെമ്മണ്ണൂര്‍ വാദിച്ചു. കേസ് തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.