ആശാവർക്കറുമാരെ മന്ത്രി വീണ ജോർജു൦,സർക്കാരും പറഞ്ഞുപറ്റിക്കുകയാണ്,ആശാവർക്കറുമാർക്ക് കേന്ദ്രം നൽകാനുള്ളത് നൽകി കഴിഞ്ഞു; മൂന്നാമതും ആശാവർക്കറുമാരുടെ സമരപന്തലിൽ എത്തി സുരേഷ് ഗോപി

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ കാണാന്‍ മൂന്നാമതും എത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാര്‍, പ്രവര്‍ത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും, സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ്. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി സമരപ്പന്തലില്‍ പറഞ്ഞു. സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം.

മന്ത്രിമാരായ വീണാ ജോര്‍ജും ,ശിവന്‍കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റു൦  മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം. സഭയില്‍ കള്ളം പറയാന്‍ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്.എന്നാൽ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി കിട്ടാനുള്ള തുക നല്‍കു൦ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം   ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള പണം കേന്ദ്രം നല്‍കിയെന്ന വാദം സംസ്ഥാനം തള്ളി. 2023- 2024 സാമ്പത്തിക വര്‍ഷത്തില്‍ കോബ്രാന്‍ഡിങിന്റെ പേരില്‍ പണം തടഞ്ഞുവച്ചു. 636.88 കോടി കിട്ടിയില്ലെന്ന് പറഞ്ഞ മന്ത്രി വീണാ ജോര്‍ജ് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നിയമസഭയില്‍ വച്ചു.