
വിവാദ പ്രസംഗവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് സമുദായ അംഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ എന്തിന് സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്, പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്.അതുകൊണ്ടു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും അതിന്റെ ഗുണഫലങ്ങൾ മലപ്പുറത്തത് പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു?
ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. മഞ്ചേരി ഉള്ളതുകൊണ്ടും അവിടേയൊരു സ്ഥാപനം ഉള്ളതുകൊണ്ടും നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു, വെള്ളാപ്പള്ളി പറഞ്ഞു. മഞ്ചേരി എന്‍.എസ്.എസ് കോളേജിനെ മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം. മലപ്പുറത്തെ ഈഴവ വിഭാഗവും പിന്നോക്ക വിഭാഗവും വോട്ടുകുത്തി മെഷീനുകളായി മാറിയെന്നും വെള്ളാപ്പള്ളി വെളിപ്പടുത്തി.തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവര്‍ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തുടനീളം ഈ പ്രതിസന്ധിയുണ്ട്, മലപ്പുറത്ത് അത് അധികമാണ് വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഈഴവര്‍ക്ക് രാഷ്ട്രീയ, വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മലപ്പുറത്തെ പ്രത്യേക രാജ്യമായി ചിലര്‍ കാണുന്നതെന്നും അതിനനുസരിച്ചാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.











