താൻ വേദിയിലിരുന്നത് കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്ത സങ്കടം, സങ്കടം മാറാൻ ഏതെങ്കിലും ഡോക്ടറെ പോയി കാണൂ, പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍

താന്‍ വേദിയിലിരുന്നതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്ത സങ്കടമാണെന്നും എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, സങ്കടം മാറ്റാന്‍ ഏതെങ്കിലും ഡോക്ടറെ പോയി കാണൂ, എന്നും പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ താന്‍ വേദിയിലിരുന്നതിനെതിരായ മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഈ വിഷയത്തില്‍ തന്നെ ഇത്ര സങ്കടമാണെങ്കില്‍ അദ്ദേഹം ഇനി എത്രയധികം സങ്കടപ്പെടാനിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പൊതുവേദിയില്‍ പറഞ്ഞു.

മരുമകന്റെ ഭാര്യ, രാജവംശത്തിന്റെ മകള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങുന്നതിനെക്കുറിച്ച് ഇവര്‍ക്ക് ഒന്നും പറയാനില്ലേ എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. തങ്ങളെ എത്രയൊക്കെ തന്നെ ട്രോളിയാലും ബിജെപിയുടെ വികസിത കേരളമെന്ന തീവണ്ടി ഇവിടെ നിന്ന് പുറപ്പെട്ടുകഴിഞ്ഞെന്നും ഇനി അതിനെ ആരെക്കൊണ്ടും തടയാന്‍ സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ചിലരുടെ ഉറക്കം നഷ്ടപ്പെടുമെന്ന് കഴിഞ്ഞദിവസം തന്നെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചതാണ്. ആ വാക്കുകള്‍ പോലെ തന്നെ ഇന്നലെ സിപിഐഎംകാരുടെ ഉറക്കം നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ ട്രോളുന്നതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മരുമകന് എന്തിനാണിത്ര സങ്കടമെന്ന് മനസിലാകുന്നില്ല. ഞാന്‍ നേരത്തെ വന്നു. കാരണം പ്രവര്‍ത്തകര്‍ നേരത്തെ വരുന്നത് കൊണ്ട് നേരത്തെ തന്നെ ഞാനുമെത്തി. മറ്റുള്ളവര്‍ വിഐപി ലോഞ്ചിലേക്ക് പോയപ്പോള്‍ ഞാന്‍ വേദിയില്‍ നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചപ്പോള്‍ ഞാനും വിളിച്ചു. ഇതെല്ലാം കാണുമ്പോള്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമാണ്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.