തീയറ്ററിലിരുന്ന് മൊബൈൽ ഫോണിൽ ആടുജീവിതം പകർത്തിയതായി പരാതി; ഒരാൾ കസ്റ്റഡിയിൽ

ആടുജീവിതം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നാരോപിച്ച് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ചെങ്ങന്നൂരിലാണ് സംഭവം. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. എന്നാൽ, പ്രാഥമിക പരിശോധനയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഫോൺ വിദഗ്ദ പരിശോധനയ്ക്കായി അയക്കും. താൻ തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയിട്ടുള്ളത്.

അതേസമയം, മാർച്ച് 28 ന് പ്രദർശനത്തിന് എത്തിയ ചിത്രം ലോകവ്യാപകമായി കൈയ്യടി നേടി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ ‘ആടുജീവിതം’ പൈറേറ്റഡ് പ്രിന്റുകൾ എന്ന നിലയിൽ ലിങ്കുകളും മെസ്സേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം പ്രിന്റുകളും മറ്റും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും എതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് ‘ആടുജീവിതം’ അണിയറപ്രവർത്തകർ.

വാട്ട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രിന്റ്, ലിങ്ക് എന്നിവ ഷെയർ ചെയ്ത എല്ലാവരുടെ പേരിലും സൈബർ സെൽ കേസ് എടുക്കുകയും, കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ പോകുന്നത് വിലക്കുന്നതടക്കം കടുത്ത നിയമനടപടികളിലേക്കാണ് സൈബർ സെൽ നീങ്ങുന്നത്. സിനിമവ്യവസായത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിയമങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ‘ആടുജീവിതം’ അണിയറപ്രവർത്തകർ അറിയിച്ചു.