ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് സിജ റോസ്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ സിജ തമിഴിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കോഴി കൂവുത് എന്ന ചിത്രത്തിലാണ് സിജ നായികയായി അരങ്ങേറുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിജ ശ്രദ്ധ നേടുകയായിരുന്നു. അതിനിടെ ട്രാഫിക് എന്ന സിനിമയിലൂടെ ഹിന്ദിയിലും സിജയ്ക്ക് സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞു. ഏതാനും സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും സിജ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയാണെങ്കിലും മസ്കറ്റിലാണ് സിജ ജനിച്ചു വളര്‍ന്നത്. ഒരു അവധിക്ക് കേരളത്തില്‍ എത്തിയപ്പോഴാണ് സിജയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. പിന്നീട് ടെലിവിഷൻ അവതാരകയായും മറ്റുമായി അവസരം ലഭിച്ചതോടെ താരം കേരളത്തില്‍ സ്ഥിര താമസമാക്കുകയായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റങ്ങള്‍ ഉണ്ടായത് കോളേജ് പഠനകാലത്ത് ആണെന്ന് പറയുകയാണ് സിജ. മുംബൈയിലായിരുന്നു സിജയുടെ ബിരുദ പഠനം. താൻ കൂടുതല്‍ ഇൻഡിപെൻഡന്റ് ആയി മാറിയത് ആ കാലഘട്ടത്തിലാണെന്ന് താരം പറയുന്നു. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് സിജ റോസ് ഇക്കാര്യം പറഞ്ഞത്. മുംബൈയിലെ ട്രെയിൻ യാത്രകളില്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും നടി സംസാരിച്ചു. മുംബൈയില്‍ ആയിരുന്നു എന്റെ കോളേജ് ജീവിതം. അവിടെ നിന്നാണ് ലൈഫ് എന്താണെന്ന് ഞാൻ പഠിച്ചത്. ഇൻഡിപെൻഡന്റ് ആകണമായിരുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്യണം. നടന്നു പോകണം, ബസ് പിടിക്കണം, ട്രെയിൻ കയറണം അങ്ങനെ ഒരു പ്രോസസിലേക്ക് പോയി. പെട്ടെന്ന് പുതിയ ഒരു ലോകത്തിലേക്ക് വന്ന പോലെ ആയിരുന്നു എനിക്ക്. ആര്‍ക്കും സമയമില്ല, എല്ലാവരും തിരക്ക് പിടിച്ച് ഓടുന്നവര്‍, അവിടെ സുഹൃത്തുക്കൾ ഉണ്ടാകുമ്പോഴെല്ലാം രണ്ടു പ്രാവശ്യം ചിന്തിക്കണം. നാട്ടില്‍ എല്ലാവരെയും വിശ്വസിക്കുമായിരുന്നു. ബോംബെയില്‍ എത്തിയപ്പോള്‍ അത് പാടില്ലെന്ന് മനസിലായി. ആളുകളെ മനസിലാക്കി കൂട്ടു കൂടാൻ പഠിച്ചത് അവിടെ നിന്നാണ്.
സുഹൃത്തുക്കള്‍ക്കിടയില്‍ തന്നെ വിശ്വാസത്തിന്റെ പ്രശ്നം വന്നിട്ടുണ്ട്. അതുകാരണം എനിക്ക് സുഹൃത്തുക്കളെ മാറ്റേണ്ടി വന്നിട്ടുണ്ട്’, സിജോ റോസ് പറഞ്ഞു. അവിടെ ട്രാവലിംഗ് ചെയ്യുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുംബൈ ട്രെയിൻ അറിയാലോ, വളരെ ക്രൗഡാണ്. ട്രെയിനിലേക്ക് നമ്മള്‍ ഇടിച്ചു കയറണം. അങ്ങനെ കയറുമ്പോള്‍ ചിലര്‍ മനഃപൂര്‍വം തൊടുകയും പിടിക്കുകയും ഒക്കെ ചെയ്യും. ആദ്യമൊക്കെ വിഷമം വരുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാൻ അതിനോടൊക്കെ പ്രതികരിച്ചു തുടങ്ങി. ആളുകള്‍ വന്ന് മനഃപൂര്‍വം തള്ളിയാല്‍ പോലും ഞാൻ പ്രതികരിക്കും. ഇടിക്കുക വരെ ചെയ്തിട്ടുണ്ട്’, സിജ പറഞ്ഞു. നാട്ടില്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു ദുരനുഭവവും സിജ പങ്കുവച്ചു. ‘അച്ഛനും അമ്മയ്ക്കും ഒപ്പം കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അതിനിടയില്‍ ഒരാള്‍ എന്റെ അരക്കെട്ടില്‍ തോണ്ടുന്നത് പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരാള്‍ നല്ല ഉറക്കം. ഭയങ്കര ആക്ടിങ്. ഒന്ന് രണ്ടു പ്രാവശ്യം ഇയാള്‍ അത് തുടര്‍ന്നു. അച്ഛനോടും അമ്മയോടും പറയണോ, റിയാക്‌ട് ചെയ്യണോ എന്നായിരുന്നു എനിക്ക്. ഞാൻ പതിയെ എഴുന്നേറ്റ് റിയാക്‌ട് ചെയ്തു’, തൊടരുത് എന്ന് ഞാൻ പറഞ്ഞു. നല്ല തിരക്കുള്ള കമ്പാര്‍ട്മെന്റ് ആയിരുന്നു. ഫോര്‍മല്‍ വസ്ത്രമൊക്കെ ധരിച്ച് വളരെ മാന്യനായാണ് അയാള്‍ ഇരുന്നിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അവിടെ നിന്നും എഴുന്നേറ്റ് പോയി’, സിജ പറഞ്ഞു. അതേ സമയം തമിഴിലാണ് സിജ ഇപ്പോള്‍ കൂടുതല്‍ സജീവം. ദി സ്‌മൈല്‍ മാൻ, അര്‍ജുൻ ചക്രവര്‍ത്തി എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് സിജയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.