ദിലീപിനെ മാറ്റിയത് പിടിവാശി കാരണം ; വെളിപ്പെടുത്തി വിനയൻ 

മലയാളത്തിലെ പ്രമുഖ സിനിമാ സംവിധായകൻ ആണ് വിനയൻ. ഒട്ടനവധി പരീക്ഷണ ചിത്രങ്ങളെടുത്ത് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ നല്‍കാൻ വിനയന് സാധിച്ചു.…

മലയാളത്തിലെ പ്രമുഖ സിനിമാ സംവിധായകൻ ആണ് വിനയൻ. ഒട്ടനവധി പരീക്ഷണ ചിത്രങ്ങളെടുത്ത് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ നല്‍കാൻ വിനയന് സാധിച്ചു. 2005 ല്‍ റിലീസ് ചെയ്ത അത്ഭുതദ്വീപ് പോലെയുള്ള വിനയന്റെ ഫാന്റസി സിനിമകള്‍ക്ക് ഇന്നും ആരാധകരുണ്ട്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം പത്തൊൻപതാം നൂറ്റാണ്ടിലൂടെ മറ്റൊരു ഹിറ്റ് കൂടി സ്വന്തമാക്കി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് വിനയൻ. തന്റെ നിലപാടുകളുടെ പേരില്‍ സിനിമയില്‍ നിന്നും വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് വിനയൻ. വിനയന്റെ കരിയറിനെ വലിയ രീതിയില്‍ ബാധിച്ച ഒന്നായിരുന്നു ഈ വിലക്ക്. എന്നാല്‍ അതിലൊന്നും തളരാതെ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെയുള്ള വിലക്കിന് കാരണമായതെന്ന് വിനയൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇവരുടേത്. കല്യാണ സൗഗന്ധികം, ഉല്ലാസ പൂങ്കാറ്റ്, അനുരാഗ കൊട്ടാരം, പ്രണയ നിലാവ്, വാര്‍ ആൻഡ് ലവ് എന്നിങ്ങനെ ഒരുപിടി സിനിമകള്‍ ദിലീപ്-വിനയൻ കൂട്ടുകെട്ടില്‍ ഒരുങ്ങി. അതിനിടെ ദിലീപിന്റെ പിടിവാശി കാരണം ഒരു സിനിമയില്‍ നിന്നും ദിലീപിനെ വിനയൻ മാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച്‌ പറയുന്ന വിനയന്റെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രണ്ടായിരത്തിരണ്ടിൽ ജയസൂര്യയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഊമ പയ്യന് ഉരിയാടാ പയ്യനാണ് ആ ചിത്രം.


ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ദിലീപിനെ ആയിരുന്നു. നിര്‍മാതാവ് അഡ്വാൻസ് തുക നല്‍കുകയും ചെയ്തു. എന്നാല്‍ തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് ആവാശയപ്പെട്ടതോടെ ദിലീപിനോട് മാറിക്കോളാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിനയൻ പറയുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, സുഹൃത്ത് അല്ല, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഞാൻ അനുജനെ പോലെ കണ്ട ആളായിരുന്നു ദിലീപ്. അഞ്ചാറ് സിനിമകള്‍ ഞാൻ ദിലീപിനെ വെച്ച്‌ ചെയ്തു. ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയ്ക്കായി നിര്‍മാതാവ് പി കെ ആര്‍ പിള്ള ദിലീപിന് അഡ്വാൻസ് നല്‍കിയിരുന്നു. എന്റെ സിനിമകള്‍ എന്ന് പറഞ്ഞാല്‍ നൂറ് ശതമാനം ചെയ്യുന്ന ആളായിരുന്നു ദിലീപ്. ഉമപ്പെണ്ണിന്റെ തിരക്കഥാകൃത്ത് മലയാള സിനിമയിലെ മുതിര്‍ന്ന തിരക്കഥാകൃത്തുകളില്‍ ഒരാളായ കലൂര്‍ ഡെന്നിസ് ചേട്ടനാണ്. ഡെന്നിസ് ചേട്ടനാണ് പി കെ ആര്‍ പിള്ള സാറിന്റെ ഈ പ്രോജക്‌ട് കൊണ്ടു വരുന്നത്. അദ്ദേഹം എന്റെ കഥയ്ക്ക് തിരക്കഥ എഴുതാമെന്ന് പറഞ്ഞു. ഞാൻ അതിന് വാക്ക് കൊടുത്തു. അന്ന് ദിലീപിന്റെ ഇഷ്ടം എന്നൊരു സിനിമയൊക്കെ ഇറങ്ങി നില്‍ക്കുന്ന സമയമാണ്. അന്ന് ഈ സിനിമയുടെ റൈറ്ററുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ വന്നു. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. പഴയ സ്‌കൂള്‍ പുതിയ സ്‌കൂള്‍ എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്. ഞാൻ വാക്ക് കൊടുത്തു പോയതാണ് അദ്ദേഹമാണ് ഇതിന്റെ തിരക്കഥ എഴുതുന്നതെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. ദിലീപിന് അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. രണ്ടു മൂന്ന് തവണ ദിലീപ് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞാൻ തന്നെയാണ് ദിലീപിനോട് പറഞ്ഞത് അങ്ങനെയൊരു ടെൻഷൻ ദിലീപിന് ഉണ്ടെങ്കില്‍ ദിലീപ് ഈ സിനിമ ചെയ്യേണ്ടന്ന്. നമ്മുക്ക് മറ്റൊരു പ്രോജക്‌ട് ചെയ്യാമെന്ന്. എന്റെ വീട്ടില്‍ വെച്ച്‌ തന്നെയാണ് ഇത് പറഞ്ഞത് എന്നും വിനയൻ പറയുന്നു.